Site iconSite icon Janayugom Online

മരണത്തെ തോൽപ്പിച്ച് ആലിൻ; അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി

പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ അവയവങ്ങൾ അഞ്ച് കുരുന്നുകൾക്കാണ് പുതുജീവൻ നൽകുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് മൂന്ന് മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്.

ആലിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെക്കും. രണ്ട് വൃക്കകൾ എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിലുള്ള കുട്ടിക്കും ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ കുഞ്ഞിനും നൽകും. നേരത്തെ തീരുമാനിച്ചതുപോലെ നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലാണ് നൽകുക. ആലിന്റെ വിയോഗം തീരാനൊമ്പരമാണെങ്കിലും കുഞ്ഞിലൂടെ അഞ്ച് പേർക്ക് ജീവൻ ലഭിക്കുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് മുത്തച്ഛൻ റെജി സാമുവൽ പറഞ്ഞു.

എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര സുഗമമാക്കാൻ പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു. കോട്ടയത്ത് ആലിന്റെ ജീവനെടുത്ത പള്ളം എന്ന സ്ഥലത്തിലൂടെ തന്നെയാണ് അവയവങ്ങൾ വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കടന്നുപോയത് എന്നത് വിങ്ങുന്ന ഓർമ്മയായി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അമൃത ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Exit mobile version