Site iconSite icon Janayugom Online

സ്ഥിരാധ്യാപകർക്കൊപ്പം ഗസ്റ്റ് ലക്ചര്‍മാര്‍ക്കും ഇനി ശമ്പളം മാസാമാസം; മാർഗനിർദേശങ്ങൾ തയ്യാറായി

lecturerlecturer

സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അധ്യാപകർക്കും ശമ്പളം ലഭിക്കാനാവശ്യമായ മാർഗനിർദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളജുകളിൽ ജോലി ചെയ്യുന്നവർക്ക് സമയബന്ധിതമായി ശമ്പളം നൽകുന്നത് ഉറപ്പാക്കാൻ മന്ത്രി പ്രത്യേകം വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ കോളജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടൻ പുറത്തിറക്കും.

ഇനി മുതൽ എല്ലാ വർഷവും അധ്യാപകരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാർത്ഥികൾ ഒറ്റ തവണ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാൽ മതി. അത് ഡിസിഇ/ഡിഡി ഓഫിസുകൾ പരിശോധിച്ച് അംഗീകാരം നൽകിയാൽ പ്രത്യേക രജിസ്ട്രേഷൻ നൽകും. പിന്നീട് ഏതു ഡിഡി ഓഫിസ് പരിധിയിൽ വരുന്ന കോളജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫിസുകൾ പരിശോധിച്ചാൽ മതിയാകും. ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാൽ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിൻസിപ്പല്‍മാര്‍ കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കണം. ഇത് പ്രിൻസിപ്പല്‍മാരുടെ നിയമപരമായ ബാധ്യതയായിരിക്കും. തുടർന്ന് ഏറ്റവും പെട്ടെന്ന് അംഗീകാരം നൽകി ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു. 

അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽഡ് സന്ദർശനങ്ങൾ, പരീക്ഷ, മൂല്യനിർണയ ജോലികളിൽ തുടങ്ങിയവയിൽ പങ്കെടുക്കുന്ന അതിഥി അധ്യാപകർക്കും വേതനം നൽകും. അക്കാദമിക് പ്രവർത്തനങ്ങളോടൊപ്പം സെമിനാറുകളും കോൺഫറൻസുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളിൽ പങ്കെടുക്കാൻ അതിഥി അധ്യാപകർക്ക് ശമ്പളത്തോടുകൂടിയുള്ള ‘ഓൺ ഡ്യൂട്ടി‘യും അനുവദിക്കുകയാണ്. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറിൽ എല്ലാ ഡിഡികളിലും അദാലത്ത് നടക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
യോഗത്തിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, കോളജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർ, ഉപഡയറക്ടർമാർ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Exit mobile version