Site icon Janayugom Online

അവയവദാന ദിനത്തിൽ മാതൃകയായി അമൽ കൃഷ്ണയുടെ കുടുംബം: നാല് പേർക്ക് പുതുജീവനേകി അമൽ യാത്രയായി

amal

തൃശൂർ സ്വദേശി അമൽ കൃഷ്ണ യാത്രയായത് നാല് പേർക്ക് പുതുജീവനേകിയാണ്.നവംബർ 17ന് തലവേദനയെയും ഛർദ്ദിയെയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അമലിന് പിന്നീട് സ്ട്രോക്ക് സംഭവിക്കുകയും അവിടെ നിന്ന് ഗുരുതരാവസ്ഥയിൽ 22 ന് പുലർച്ചെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിക്കുകയും ചെയ്തു. സ്ട്രോക്കിനെ തുടർന്ന് തലച്ചോറിന്റെ ഇടത്തെ ഭാഗത്തെ പ്രവർത്തനം നിലച്ച നിലയിലാണ് തൃശൂരിലെ ആശുപത്രിയിൽ നിന്ന് അസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചത്. ഇതേ തുടർന്ന് 25ാം തീയതി രാവിലെ മസ്തിഷ്ക മരണം സ്ഥിതീകരിക്കുകയും ചെയ്തു. തൃശൂർ വല്ലച്ചിറ സ്വദേശിയായ വിനോദിന്റെയും മിനിയുടെയും ഏക മകനാണ് അമൽ.

പതിനേഴ് കാരനായിരുന്നു അമൽ. ആസ്റ്റർ മെഡ്സിറ്റി പീഡിയാട്രിക് ഐ.സി.യു കൺസൾട്ടന്റ് ഡോ ആകാൻക്ഷ ജെയിൻ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ.ഡേവിഡ്സൺ ദേവസ്യ എന്നിവർ മാതാപിതാക്കളും ബന്ധുക്കളുമായി അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുകയും, തുടർന്ന് അവർ അമലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാവുകയുമായിരുന്നു. ഇതെ തുടർന്ന് മറ്റ് നടപടികൾ പൂർത്തിയാക്കുകയും അമലിന്റെ കരൾ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ തന്നെ ചികിത്സിയിൽ കഴിയുന്ന കോലഞ്ചേരി സ്വദേശിയായ അറുപത്താറുകാരനിലും. ഒരു വൃക്ക എറണാകുളം സ്വദേശിയായ അൻപത്തഞ്ച് വയസ്സുള്ള സ്ത്രീയിലുമാണ് മാറ്റി വെച്ചത്. 

മറ്റൊരു വ്യക്ക കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലേയ്ക്കും, നേത്ര പടലം ഗിരിദർ ഐ ഹോസ്പിറ്റലിലേയ്ക്കുമാണ് നൽകിയത്. നടപടിക്രമങ്ങൾക്ക് ശേഷം 26ന് രാവിലെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടു നൽകി. ചേർപ്പ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടൂ വിദ്യാർത്ഥിയായിരുന്നു അമൽ. പതിനേഴു വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച മടങ്ങിയ അമലിന്റെ കരളും, വൃക്കയും, കണ്ണുകളും ഇനിയും ജീവിക്കും നാല് പേരിലൂടെ. മകൻ നഷ്ടപ്പെട്ട വേദനയിലും മരണാനന്തര അവയവ ദാനത്തിന്റെ നല്ല സന്ദേശകരാവുകയാണ് അമലിന്റെ മാതാപിതാക്കൾ. ആസ്റ്റർ മെഡ്സിറ്റി ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യൂ ജേക്കബും സംഘവും, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കിഷോർ ടി.എ യുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അവയവ ദാന ശസ്ത്രക്രീയകൾക്ക് നേതൃത്വം നൽകിയത്.

Eng­lish Sum­ma­ry: Amal Krish­na’s fam­i­ly set an exam­ple on Organ Dona­tion Day: Amal gave new life to four people

You may also like this video

Exit mobile version