Site iconSite icon Janayugom Online

എംഎസ്‍സി കപ്പൽ അപകടം; കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്തു? വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി തിരത്തിനടുത്തുണ്ടായ എംഎസ്‌സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിനുശേഷം ഇതുവരെ എന്താണ് കേന്ദ്രം ചെയ്തത് എന്ന് കോടതി ചോദിച്ചു. ഒരു കപ്പൽ അപകടം ഉണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണ്? കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോ എന്നും ഹൈക്കോടതി ആരാഞ്ഞു. 

കൊച്ചി തിരത്തിന് 12 നോട്ടിക്കൽ മൈൽ അപ്പുറത്താണ് എംഎസ്‌സി കപ്പൽ അപകടം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്ര സർക്കാരിനാണ് വിഷയത്തിൽ മറുപടി പറയാൻ സാധിക്കുകയെന്നും അഭിപ്രായപ്പെട്ടു. ഇതുവരെ സ്വീകരിച്ച നടപടികൾ വിവരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സംസ്ഥാന സർക്കാരുകളും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളും ടി എൻ പ്രതാപനും നൽകിയ പൊതു താല്പര്യ ഹർജിയിലാണ് കോടതിയുടെ നടപടി. 

2025 മേയ് മാസത്തിലാണ് അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ കടലിൽ വീണു. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിലാണ് അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറുകൾ കടലിൽ വീഴുകയുമായിരുന്നു. കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിർദേശം നൽകിയിരുന്നു. 400 ലേറെ കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു.

Exit mobile version