ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉത്തർപ്രദേശ് അതിർത്തിക്കടുത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ജൂലൈ 30 ന് വൈകുന്നേരം ആശുപത്രി വിട്ട യുവതി രുദ്രാപൂരിലെ ഇന്ദ്ര ചൗക്കിൽ നിന്ന് ഓട്ടോറിക്ഷ പിടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്താനായി. അതേസമയം യുവതി വീട്ടില്‍ എത്തിയിരുന്നുമില്ല. ഉത്തർപ്രദേശിലെ ബിലാസ്പൂരിലെ കാശിപൂരിലാണ് മകളൊടൊപ്പം യുവതി താമസിച്ചിരുന്നത്.
യുവതിയെ കാണാനില്ലെന്ന് കാട്ടി അടുത്ത ദിവസം തന്നെ സഹോദരി പരാതി നൽകിയിരുന്നു. എട്ട് ദിവസത്തിന് ശേഷം ഓഗസ്റ്റ് എട്ടിനാണ് ഉത്തർപ്രദേശ് പോലീസ്, ദിബ്ദിബ ഗ്രാമത്തിലെ അവരുടെ വീട്ടിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പ്ലോട്ടിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പോലീസ് പ്രതിയെ കണ്ടെത്താൻ പോലീസ് സംഘം രൂപീകരിച്ചു. അന്വേഷണത്തില്‍ യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ സംഭവത്തിലെ പ്രധാന പ്രതി ധർമേന്ദ്രയെന്ന് കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയായ ഇയാളെ ബുധനാഴ്ച രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിലായിരുന്ന ധർമ്മേന്ദ്ര, യുവതിയെ പിന്തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തിനുശേഷം കഴുത്ത് ഞെരിച്ചാണ് യുവതിയെ ഇയാള്‍ കൊലപ്പടുത്തിയത്. കൊലപാതകത്തിനുശേഷം യുവതിയുടെ ഫോണും പഴ്‌സിൽ നിന്ന് 3,000 രൂപയും ഇയാൾ മോഷ്ടിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടി സമയത്തിനിടെ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി രോഷം ഉയർന്ന സാഹചര്യത്തിലാണ് രാജ്യത്തിനാകെ മാനക്കേടായി മറ്റൊരു ബലാത്സംഗക്കേസുകൂടി പുറത്തുവരുന്നത്.
കൊല്‍ക്കത്തയില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് വൻ പ്രതിഷേധത്തിനിടയാക്കിയതിനുപിന്നാലെ മെഡിക്കൽ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങൾ തടയാൻ കേന്ദ്ര ആരോഗ്യ സംരക്ഷണ നിയമം പാസാക്കുമെന്ന് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള റസിഡൻ്റ് ഡോക്ടർമാർ പ്രതിഷേധത്തിലാണ്.
You may also like this video