മുഖ്യമന്ത്രിയെ ചൊല്ലി ബിജെപിയിൽ തർക്കംരൂക്ഷമായതോടെ മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം. ബീരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ സമവായം ഉണ്ടാകാതിരുന്നത്.ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.വേറെ വഴിയില്ലാതെ മുഖ്യമന്ത്രി സ്ഥാനം ബീരേൻ സിങ്ങ് രാജിവെച്ചെങ്കിലും ഇനി എന്ത് എന്നതിൽ ബിജെപിയിൽ ആശയക്കുഴപ്പം തുടര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയ സംബന്ധിച്ച് സമവായമായിരുന്നില്ല. ബിരേൻ സിങിന്റെ പിൻഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് എംഎൽഎമാർക്കിടയിലുണ്ട്. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് ചരടുവലി നടക്കുന്നത്. ഇതിനിടെയാണ് കൂടുതൽ അനിശ്ചിതത്വങ്ങളിലേക്ക് പോകുന്നതിന് മുമ്പ് തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.അതേസമയം, ബീരേന്റെ രാജി കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടിട്ടില്ലെന്നുമാണ് കുക്കി സംഘടനയുടെ പ്രതികരണം.

