Site icon Janayugom Online

ബയോപ്സി പരിശോധനയ്ക്കിടെ ആശാ പ്രവർത്തകയ്ക്ക് ആസിഡ് വീണ് ഗുരുതര പൊള്ളല്‍

biopsy

ബയോപ്സി പരിശോധനയ്ക്കിടെ ആസിഡ് വീണ് ആശാ പ്രവർത്തകയ്ക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോ. ലക്ഷ്മിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. പത്തോളജി ലാബിലെ അസറ്റിക് ആസിഡ് സാമ്പിളുകൾ പരിശോധനയ്ക്കായി മാറ്റി. 

സർക്കാരിന്റെ സൗജന്യ കാൻസർ നിർണയ പരിശോധനയായ കാവൽ പദ്ധതിയുടെ ഭാഗമായുള്ള പരിശോധനക്കിടെയാണ് മണ്ണഞ്ചേരി സ്വദേശിയായ ആശാ പ്രവർത്തക അനിഷമ്മയ്ക്ക് ഗർഭാശയത്തിലും ജനനേന്ദ്രിയത്തിലും പൊള്ളലേറ്റത്. കഴിഞ്ഞ മാസം 12 നായിരുന്നു സംഭവം. ഇതേ തുടർന്ന് ഡോ. ലക്ഷ്മിക്കെതിരെ ഐപിസി 337 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ വിദഗ്ദ സംഘത്തിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

ഫോൺ ഉപയോഗിച്ചുകൊണ്ടാണ് ഡോക്ടർ പരിശോധന നടത്തിയതെന്ന് പൊലീസിന്റെ എഫ്ഐആറിൽ സൂചിപ്പിക്കുന്നു. പൊള്ളലേറ്റ കാര്യം സൂചിപ്പിച്ചപ്പോൾ സാരമില്ല, ഉടനെ മാറിക്കൊള്ളുമെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർ അശ്രദ്ധമായി പെരുമാറിയതുമൂലം ജനനേന്ദ്രിയത്തിലും ഗർഭപാത്രത്തിലും പൊള്ളലേറ്റതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു. അതേസമയം, ഡോ. ലക്ഷ്മി നിർബന്ധിത അവധിയിലാണെന്ന് ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ ഡോ. അനു വർഗീസ് സ്ഥിരീകരിച്ചു. 

ബയോപ്സി പരിശോധനയ്ക്കിടെ ആശാപ്രവർത്തകയ്ക്ക് പൊള്ളലേറ്റത് അസറ്റിക് അസിഡിൽ നിന്നെന്ന് ഡെപ്യൂട്ടി ഡിഎംഒ വ്യക്തമാക്കി. ആസിഡ് സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചു. വിഷയത്തിൽ വിദഗ്ധ കമ്മറ്റിയുടെ യോഗം ജില്ലാ ആരോഗ്യ വിഭാഗം ഓഫീസിൽ ചേരുകയും ചെയ്തു. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഓഫീസ് ജില്ലാ ആരോഗ്യ വിഭാഗത്തോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Asha work­er gets severe burns due to acid drop dur­ing biop­sy test

You may also like this video

Exit mobile version