Site icon Janayugom Online

ആറ്റുകാല്‍ പൊങ്കാലയ്ക്ക് വന്‍ തിരക്ക്; 10.30ന് ചടങ്ങുകള്‍ തുടങ്ങും

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് വന്‍ തിരക്ക്. കോവിഡിനുശേഷം ഇതാദ്യമായാണ് ആറ്റുകാല്‍ പൊങ്കാല ഭക്തജന പങ്കാളിത്തത്തോടെ നടക്കുന്നത്. ക്ഷേത്രപരിസരത്തും സമീപവീടുകളിലും റോഡരികുകളിലുമായി പൊങ്കാല അടുപ്പുകള്‍ നിരന്നുകഴിഞ്ഞു. ക്ഷേത്രത്തോട് ചേര്‍ന്ന് തിരുവനന്തപുരം നിവാസികള്‍ ദിവസങ്ങള്‍ക്കുമുമ്പേ അടുപ്പുകള്‍ നിരത്താനുള്ള സ്ഥലം കരുതിവച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ എത്തി പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു.

രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്കും മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം അതേ ദീപം സഹ മേൽശാന്തിക്കും കൈമാറും. സഹമേൽശാന്തി ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. ഈ വർഷം പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി വിവിധയിടങ്ങളിൽ 1270 ഓളം തെരുവ്‌ പൈപ്പുകൾ ഒരുക്കി. 3000ൽ അധികം പൊലീസ്‌ ഉദ്യോഗസ്ഥരും 250 ലധികം അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു സമയം 8000 പേർക്ക്‌ ക്യൂ നിൽക്കാനുള്ള സൗകര്യമുണ്ട്‌. ഭിന്നശേഷിക്കാർ, കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർ എന്നിവർക്ക്‌ പ്രത്യേക ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പൊങ്കാല മഹോത്സവം നടത്തുന്നത്.

 

Eng­lish Sam­mury: Attukal Pon­gala mahol­savam 2023

 

Exit mobile version