Site iconSite icon Janayugom Online

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരമോന്നത നേതാവിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫാർസ് ന്യൂസ് ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. ഖമേനിയുടെ മൃതദേഹം കണ്ടെടുത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഖമേനി വധിക്കപ്പെട്ട വിവരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാനും ഇത് ശരിവെച്ചത്.

അതീവ സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന സങ്കേതം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തി അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമേനിയുടെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരുൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും വധിക്കപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. കൊട്ടാരത്തിലുണ്ടായിരുന്ന നിരവധി ഉന്നത ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

“ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താൻ കൊല്ലപ്പെട്ടു” എന്നാണ് ഖമേനിയുടെ മരണത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ ജനതയ്ക്കും അമേരിക്കക്കാർക്കും ഇതിലൂടെ നീതി ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫുമായിരുന്ന ഖമേനിയുടെ അന്ത്യം പശ്ചിമേഷ്യയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകരാജ്യങ്ങൾ ഈ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.

Exit mobile version