Site icon Janayugom Online

സപ്ലൈകോയും സ്മാര്‍ട്ടാകുന്നു; സബ്സിഡി വിൽപ്പനയ്ക്ക് ബാർകോഡ് സ്കാനിംഗ് സംവിധാനം

barcode

സപ്ലൈകോ ഹൈപ്പർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും ഇന്ന് മുതൽ സബ്സിഡി നിരക്കിൽ വിൽപ്പന നടത്തുന്നതിനുവേണ്ടി ബില്ലടിക്കുമ്പോൾ, റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്ത് എന്റർ ചെയ്യുന്നതിന് പകരം, ബാർകോഡ് സ്കാനർ ഉപയോഗിച്ച് റേഷൻ കാർഡ് നമ്പർ സ്കാൻ ചെയ്ത് മാത്രം എന്റർ ചെയ്യാൻ ഔട്ട്ലെറ്റ് മാനേജർമാർക്ക് സപ്ലൈകോ നിർദേശം നൽകി. ബാർകോഡ് സ്കാനർ ഉപയോഗിച്ച് കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാധ്യത കുറയും. 

ഫിസിക്കൽ റേഷൻ കാർഡോ അല്ലെങ്കിൽ മൊബൈൽ ഫോണിലെ ഡിജിലോക്കറിൽ സൂക്ഷിച്ചിട്ടുള്ള റേഷൻ കാർഡോ, സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ ഹാജരാക്കണമെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്ജോഷി അറിയിച്ചു. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷൻ കാർഡ് നമ്പർ എന്റർ ചെയ്ത് സബ്സിഡി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സപ്ലൈകോ ബാർകോഡ് സ്കാൻ ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശം ഔട്ട്ലെറ്റ് മാനേജർമാർക്ക് നൽകിയിരിക്കുന്നത്. 

സപ്ലൈകോ വില്പനശാലകളിലൂടെ 13 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കിൽ വിൽപ്പന നടത്തുന്നത്. റേഷൻ കാർഡുകൾ പുസ്തകരൂപത്തിൽ മാത്രമായിരുന്ന സമയത്ത് സബ്സിഡി വിതരണം സപ്ലൈകോ വില്പനശാലകളിൽ നിന്ന് അതത് റേഷൻ കാർഡുകളിൽ രേഖപ്പെടുത്തി നൽകിയിരുന്നു. എന്നാൽ പൊതുവിതരണ വകുപ്പിൽ നിന്ന് നിലവിൽ അനുവദിക്കുന്ന റേഷൻ കാർഡുകൾ ലാമിനേറ്റഡ് കാർഡ് രൂപത്തിൽ ഉള്ളതിനാൽ സബ്സിഡി സാധനങ്ങൾ വാങ്ങുന്നത് കാർഡിൽ രേഖപ്പെടുത്താൻ കഴിയുകയില്ല. ഇത് നിരവധി പരാതികൾക്കും തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു. 

ഇത്തരം പരാതികൾ ഒരു പരിധി വരെ ഒഴിവാക്കാൻ കാർഡ് നമ്പർ സ്കാൻ ചെയ്യുന്നതിലൂടെ കഴിയും.
സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സൂപ്പർ സ്റ്റോറുകളിലും വരും ദിവസങ്ങളിൽ ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്ജോഷി അറിയിച്ചു. 

Eng­lish Sum­ma­ry; Bar­code Scan­ning Sys­tem for Sup­ply­co Sub­si­dized Sale

You may also like this video

Exit mobile version