Site icon Janayugom Online

റെയ്ഡുമായി സഹകരിക്കണമെന്ന് ജീവനക്കാരോട് ബിബിസി

bbc

ബിബിസിയുടെ ഇന്ത്യയിലെ പ്രധാന ഓഫീസുകളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ഔദ്യോഗിക പ്രതികരണം. ഡല്‍ഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് തുടരുകയാണെന്നും ഉദ്യോഗസ്ഥരോട് തങ്ങളുടെ ജീവനക്കാർ സഹകരിക്കുന്നുണ്ടെന്നും ബിബിസി അറിയിച്ചു. തങ്ങളുടെ വാർത്തകളും മാധ്യമ പ്രവർത്തനവും ഇന്ത്യയിൽ മുമ്പ് ഉള്ളത് പോലെ തന്നെ തുടരുമെന്നും ബിബിസി കൂട്ടിച്ചേർത്തു. റെയ്ഡുമായി മുഴുവന്‍ ജീവനക്കാരും സഹകരിക്കണമെന്ന് ബിബിസി ഇമെയില്‍ സന്ദേശവും കൈമാറിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടികള്‍ നല്‍കണം. എന്നാല്‍ വ്യക്തിപരമായ വരുമാന സ്രോതസുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ നല്‍കാതിരിക്കുകയോ ആവാം.

സംഭവവികാസങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായമിടുന്നത് ഒഴിവാക്കണമെന്ന് ബിബിസി നേരത്തെ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. പ്രക്ഷേപണ വകുപ്പിൽ ജോലി ചെയ്യുന്നവർ മാത്രം ഓഫീസിൽ വന്നാൽ മതിയെന്നും മറ്റുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരാമെന്ന് പുതിയ മെയിൽ പറയുന്നു. സേവനങ്ങളും ചെലവുകളും ക്ലെയിം ചെയ്യുന്നതിലൂടെ സംശയിക്കപ്പെടുന്ന നികുതി വെട്ടിപ്പുമായി സർവേ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 2012 മുതലുള്ള അക്കൗണ്ട് വിശദാംശങ്ങൾ ആദായനികുതി അധികൃതർ പരിശോധിക്കുന്നുണ്ട്. 

ഓഫീസുകളിൽ ചില ജീവനക്കാർ ഇപ്പോഴും തുടരുകയാണ്. ആദായ നികുതി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരോട് അവർ പരമാവധി സഹകരിക്കുന്നുണ്ട്. ഇതെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിബിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്. ചൊവ്വാഴ്ച്ച ഉച്ചയോടെ ആരംഭിച്ച റെയ്ഡ് ബുധനാഴ്ചയും തുടരുകയാണ്. ബിബിസിയുടെ ഇന്ത്യ; ദി മോഡി ക്വസ്റ്റിയൻ എന്ന് ഡോക്യുമെന്ററിക്കെതിരെ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ നിലപാടെടുത്തിരുന്നു. യൂട്യൂബ്, ട്വിറ്റർ എന്നീ സാമൂഹികമാധ്യമങ്ങൾ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്നതാണ് കേന്ദ്രം വിലക്കിയത്.

Eng­lish Sam­mury: BBC’s Lat­est Mail To Staff As Income Tax Offi­cials Scan Its India Offices

Exit mobile version