Site iconSite icon Janayugom Online

വൻകിട പദ്ധതികൾ കേരളത്തിന് ആഗോള തലത്തിൽ ഉറച്ച സ്ഥാനം നൽകും: മുഖ്യമന്ത്രി

വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമായി അതിവേഗം മുന്നേറുന്ന കേരളത്തിന് ദേശീയ ആഗോള വ്യാവസായിക ഭൂപടത്തിൽ ഉറച്ച സ്ഥാനം നേടിക്കൊടുക്കാൻ അഡാനി ലോജിസ്റ്റിക്സ് പാർക്ക് പോലെ വൻകിട പദ്ധതികൾക്കു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശ്ശേരിയിൽ പാര്‍ക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
600 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ ആരംഭിക്കുന്ന ലോജിസ്ററിക്സ് പാർക്ക് 13 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇത്തരം പദ്ധതികൾ കൂടുതൽ സംരംഭകരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കും. ജില്ലയുടെ വികസനത്തിനായി കൊച്ചി മെട്രോ, അന്താരാഷ്ട്ര വിമാനത്താവളം, വാട്ടർ മെട്രോ, ഇൻഫോപാർക്ക് തുടങ്ങിയ അനേകം പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്. അതുപോലെ ലോജിസ്റ്റിക്സ് പാർക്കും നാടിന്റെ വികസന ലക്ഷ്യങ്ങളുമായി ചേർന്നു നിൽക്കുന്നു, മുഖ്യമന്ത്രി പറഞ്ഞു.
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി മൂന്നേമുക്കാൽ ലക്ഷത്തോളം സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. അതുവഴി 23,000 കോടിയുടെ നിക്ഷേപവും ഏഴര ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി ഇതുവരെ 35284.75 കോടിയുടെ പദ്ധതികളാണ് നിർമ്മാണഘട്ടത്തിലേക്ക് കടന്നിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനിഷ്, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള, മെഡിക്കൽ കോളജ് വാർഡ് കൗൺസിലർ കെ കെ ശശി, അഡാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ സി ഇ ഒ അശ്വനി ഗുപ്ത, വെയർ ഹൗസിങ് ആൻഡ് അഡാനി അഗ്രി ലോജിസ്റ്റിക്സ് ലിമിറ്റഡിന്റെ ബിസിനസ്സ് ഹെഡ് പങ്കജ് ഭരദ്വാജ് തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version