Site iconSite icon Janayugom Online

ബില്ലുകള്‍ക്ക് അനുമതി നല്‍കിയില്ല: ബംഗാള്‍ ഗവര്‍ണര്‍ക്ക് സുപ്രീം കോടതി നോട്ടീസ്

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ പ്രതികരണം തേടി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ഡിവാല എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസയക്കാന്‍ ഉത്തരവായത്.
ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഗവര്‍ണര്‍മാര്‍ക്കെതിരെ സമാന രീതിയില്‍ പരാതികള്‍ വര്‍ധിച്ചു വരികയാണ്. 

ബംഗാള്‍ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സയാന്‍ മുഖര്‍ജിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമ നിര്‍മ്മാണത്തിനുള്ള അധികാരം നിയമ സഭകള്‍ക്കാണെന്നും ഗവര്‍ണര്‍ പദവി പേരിനൊരു തലവന്‍ പദവി മാത്രമെന്നും പഞ്ചാബ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2023 നവംബറില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പിച്ച ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നത് അനിശ്ചിതമായി വൈകിപ്പിക്കുന്നത് കോടതിയുടെ ശ്രദ്ധയിലെത്തി. 

ഗവര്‍ണര്‍മാര്‍ ഭരണഘടന അനുച്ഛേദം 200 പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് എത്രയും വേഗം അനുമതി നല്‍കണമെന്നാണ് അനുശാസിക്കുന്നതെന്ന് 2023 ഏപ്രിലിലെ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന ഭരണവും കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ഗവര്‍ണര്‍മാരുമായുള്ള പോരാട്ടങ്ങളുടെ പേരില്‍ പരമോന്നത കോടതിയിലെത്തുന്ന സംസ്ഥാനമായി ബംഗാളും മാറി.

Eng­lish Summary:Bills not sanc­tioned: Supreme Court notice to Gov­er­nor of Bengal
You may also like this video

Exit mobile version