Site iconSite icon Janayugom Online

രാഷ്ട്രീയമുതലെടുപ്പിനായി വര്‍ഗ്ഗീയ ചേരിതിരുവുമായി വീണ്ടും ബിജെപി; സ്‌കൂളുകളില്‍ ഗായത്രി മന്ത്രവും ഭഗവത് ഗീതയും ചൊല്ലണമെന്ന്

ബിജെപി രാഷ്ട്രീയനേട്ടത്തിനായി വീണ്ടും വര്‍ഗ്ഗീയത ആളികത്തിക്കുന്നുകര്‍ണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ മുംബൈയിലെ ബി എം സി സ്‌കൂളുകളില്‍ ഗായത്രി മന്ത്രവും ഭഗവത് ഗീതയും ചൊല്ലണമെന്ന് ആവശ്യവുമായി ബി ജെ പി.

ബി ജെ പി കോര്‍പ്പറേഷന്‍ അംഗം യോഗിത കോലിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭഗവത് ഗീത എല്ലാവര്‍ക്കും ഒരു ജീവിത പാഠമാണെന്ന് യോഗിത കോലി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ അവരുടെ ചെറുപ്പത്തില്‍ തന്നെ ഭഗവത് ഗീത വായിക്കാന്‍ തുടങ്ങിയാല്‍, അവര്‍ നമ്മുടെ രാജ്യത്തെ മികച്ചതും പരിഷ്‌കൃതരുമായ പൗരന്മാരായിരിക്കുമെന്നും അവര്‍ പറഞ്ഞു. 

ഗീത ഹിന്ദു മതത്തിലെ ഒരു വിശുദ്ധ ഗ്രന്ഥമാണ്. മറ്റ് മതക്കാരും അത് വായിക്കുന്നു. ഈ മതഗ്രന്ഥത്തിന്റെ പ്രാധാന്യം ലോക പണ്ഡിതനും അംഗീകരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കോടതികളില്‍ സത്യപ്രതിജ്ഞ ചെയ്യാനും സത്യം പറയാനും ഗീത ഉപയോഗിച്ചു. ബി എം സി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവ വായിക്കാന്‍ തുടങ്ങിയാല്‍, ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെ, ഭയമില്ലാതെ എങ്ങനെ നേരിടാമെന്ന് അവര്‍ക്ക് മനസ്സിലാകും, കോലി പറഞ്ഞു. 

സ്‌കൂളുകളില്‍ ഗായത്രി മന്ത്രവും ഭഗവത് ഗീതയും നിര്‍ബന്ധമാക്കണമെന്ന് മറ്റൊരു മുതിര്‍ന്ന ബി ജെ പി നേതാവ് ഭാല്‍ചന്ദ്ര ഷിര്‍സാതും പറഞ്ഞു. ഇവ മതഗ്രന്ഥങ്ങള്‍ മാത്രമല്ല, നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും ഫിലോസഫിക്കല്‍ സ്റ്റഡീസ് അവരുടെ സ്‌കൂള്‍ സിലബസിന്റെ ഭാഗമാണ്, അദ്ദേഹം പറഞ്ഞു.അതേസമയം ബി ജെ പിയുടെ ആവശ്യത്തെ സമാജ് വാദി പാര്‍ട്ടി നേതാവും എം എല്‍ എയുമായ റയീസ് ഷെയ്ഖ് എതിര്‍ത്തു. ബി എം സി തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ധ്രുവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി ജെ പിയുടെ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു. 

കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബി ജെ പിയുടെ ആവശ്യമെന്നതും ശ്രദ്ധേയമാണ്. കര്‍ണാടകയിലെ പി യു കോളെജില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ വരുകയും അവരെ അധികൃതര്‍ തടയുകയും ചെയ്തതായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതിനെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതോടെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സൂചകമായി കാവി ഷാള്‍ ധരിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ സംഘര്‍ഷത്തിന്റെ വക്കോളമെത്തി കാര്യങ്ങള്‍. 

ഹിജാബ് ധരിക്കുന്നത് മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയില്‍ നിന്നുള്ള ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി കര്‍ണാടക ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വിഷയം ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കാനിരിക്കെ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍, ക്ലാസ് മുറിക്കുള്ളില്‍ കാവി ഷാളുകള്‍, സ്‌കാര്‍ഫുകള്‍, ഹിജാബ്, മതപരമായ വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നതില്‍ നിന്ന് എല്ലാ വിദ്യാര്‍ത്ഥികളെയും വിലക്കിയിരിക്കുകയാണ്.

അതേസമയം ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമല്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഹിജാബിന്റെ ഉപയോഗം തടയുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം തടയല്‍ അല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗിയാണ് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. 

ക്ലാസ് മുറിയില്‍ ഹിജാബ് അനുവദിക്കണമോയെന്ന് കോളേജുകള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ആചാരങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ താത്പര്യമില്ല. ഹിജാബ് മതേതരമല്ലെന്ന് ചൂണ്ടിക്കാട്ടി അനുവദിക്കാനാകില്ലെന്ന് സര്‍ക്കാരിന് നിലപാട് എടുക്കാമായിരുന്നു.

എന്നാല്‍ അത്തരമൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും എജി ഹൈക്കോടതിയില്‍ പറഞ്ഞു. വിഷയത്തില്‍ ഇടപടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25‑ന്റെ ലംഘനമല്ലെന്നും എജി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: BJP again with com­mu­nal ten­sions for polit­i­cal gain; Gay­a­tri Mantra and Bhag­wat Gita should be recit­ed in schools

You may also like this video:

Exit mobile version