Site icon Janayugom Online

ഇന്ത്യയില്‍ അക്കാദമിക് സ്വാതന്ത്ര്യം അപകടത്തില്‍

2014ൽ നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ രാജ്യത്തിന്റെ അക്കാദമിക് സ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായി ആഗോള പഠന റിപ്പോര്‍ട്ട്. “അക്കാദമിക് ഫ്രീഡം ഇൻഡക്‌സ് അപ്‌ഡേറ്റ് 2023” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള 2,917 രാജ്യങ്ങളിലെ വിദഗ്ധരുടെ സഹകരണത്തിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യ, ചൈന, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളില്‍ അക്കാദമിക സ്വാതന്ത്ര്യം കുറഞ്ഞതായി പഠനത്തില്‍ ചൂണ്ടികാട്ടുന്നു.

ഈ രാജ്യങ്ങളിലെ സർവകലാശാലകളും അധ്യാപകരും പത്ത് വർഷം മുമ്പ് അനുഭവിച്ചതിനേക്കാൾ കുറഞ്ഞ അക്കാദമിക സ്വാതന്ത്ര്യമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. 179 രാജ്യങ്ങളിൽ സ്‌കോർ 0.4ൽ താഴെയുള്ള 30 ശതമാനം രാജ്യങ്ങളിലാണ് ഇന്ത്യയും ഉള്‍പ്പെടുന്നത്. 0.8 ഇൻഡെക്‌സ് സ്‌കോര്‍ ലഭിച്ച 50 ശതമാനം രാജ്യങ്ങളില്‍ അമേരിക്ക ഇടംനേടി. 0.1ൽ താഴെ സ്കോറുള്ള ചൈന ഏറ്റവും താഴെയുള്ള 10 ശതമാനത്തിലാണ് ഇടംപിടിച്ചത്. ഗവേഷണത്തിനും പഠിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം, അക്കാദമിക് കൈമാറ്റത്തിനും വ്യാപനത്തിനും ഉള്ള സ്വാതന്ത്ര്യം, സർവകലാശാലകളുടെ സ്വയംഭരണം, അക്കാദമിക്, സാംസ്കാരിക ആവിഷ്‌കാര സ്വാതന്ത്ര്യം, കാമ്പസ് സമഗ്രത, അല്ലെങ്കിൽ കാമ്പസിലെ സുരക്ഷാ ലംഘനങ്ങളുടെയും നിരീക്ഷണത്തിന്റെയും അഭാവം എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

2009ൽ സർവകലാശാലകളുടെ സ്വയംഭരണാവകാശം കുറഞ്ഞതോടെ ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യം കുറയാൻ തുടങ്ങി. 2013 മുതല്‍ എല്ലാ സൂചകങ്ങളിലും കുത്തനെ ഇടിവ് ഉണ്ടായതായി റിപ്പോർട്ട് പറയുന്നു. ഈ ഇടിവ് 2014ൽ മോഡി പ്രധാനമന്ത്രിയായതോടെ ശക്തിപ്പെട്ടു. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഥാപനപരമായ സ്വയംഭരണത്തിനും കാമ്പസ് സമഗ്രതയ്ക്കും മേലുള്ള സമ്മർദം ഇന്ത്യയില്‍ ശക്തമാണ്. അക്കാദമിക് വിദഗ്ധരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള പരിമിതികളും ഇന്ത്യയില്‍ നിഴലിക്കുന്നുണ്ട്.

Eng­lish Sum­ma­ry: bjp Inter­ven­tion and Aca­d­e­m­ic Freedom
You may also like this video

Exit mobile version