Site icon Janayugom Online

ബിഹാറില്‍ സഖ്യകക്ഷി എംഎല്‍എമാരെയും ബിജെപി റാഞ്ചി

ബിഹാറില്‍ സ്വന്തം സഖ്യകക്ഷിയില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപി. മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ (വിഐപി) ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയത്. ഇതോടെ നിയമസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 

ബിജെപിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി രംഗത്തുവന്നിരുന്ന മന്ത്രികൂടിയായ മുകേഷ് സഹാനിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന എല്ലാവരെയും ബിജെപി റാഞ്ചിയത്. ബിജെപിയുമായുള്ള സാഹ്നിയുടെ ഏറ്റുമുട്ടല്‍ ആത്മഹത്യാപരമാണെന്നും തങ്ങള്‍ തറവാട്ടിലേക്ക് മടങ്ങുന്നുവെന്നും ബിജെപിയിലേക്ക് ചേക്കേറിയ എംഎല്‍എമാര്‍ പറയുന്നു.
2020 ല്‍ വിഐപി സ്ഥാനാര്‍ഥികളായി വിജയിച്ച സ്വര്‍ണ സിങ്, മിശ്രി ലാല്‍ യാദവ്, രാജു കുമാര്‍ സിങ് എന്നിവര്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയെ കണ്ട് ബിജെപിയില്‍ ലയിക്കുന്ന കാര്യം അറിയിക്കുകയായിരുന്നു. 

ഇതിനു പിന്നാലെ സ്പീക്കര്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ നിയമസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 77 എംഎല്‍എമാരുണ്ട്. പാര്‍ട്ടി എംഎല്‍എ ആയിരുന്ന മുസാഫിര്‍ പാസ്വാന്റെ മരണത്തെത്തുടര്‍ന്ന് വിഐപിക്ക് ഒരു സീറ്റ് കുറഞ്ഞിരുന്നു. ഒഴിവുവന്ന ബൊച്ചഹാന്‍ അസംബ്ലി സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഗീതാ ദേവി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം അന്തരിച്ച മുസാഫിര്‍ പാസ്വാന്റെ മകന്‍ അമര്‍ പാസ്വാന്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നുണ്ട്. 

Eng­lish Summary:BJP tak­en allied MLAs in Bihar
You may also like this video

Exit mobile version