രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ കാണാതായ സംഭവത്തിൽ ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരൻ അജയകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്.ശസ്ത്രക്രിയ നടത്തിയവരുടെ തുടര്‍ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിന് നിര്‍ണായകമായ സ്‌പെസിമെനുകളായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കാണാതായത്.
ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം സ്‌പെസിമെനുകൾ അലക്ഷ്യമായ രീതിയിൽ ഇട്ടതാണ് അനാസ്ഥയ്ക്ക് വഴിവെച്ചതെന്നാണ് കണ്ടെത്തൽ. ശസ്ത്രക്രിയക്ക് ശേഷം സാമ്പിളുകൾ ആരോഗ്യ പ്രവർത്തകർ ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലാക്കി അലക്ഷ്യമായി ഇടുകയായിരുന്നു. ഇത്തരത്തിൽ സാമ്പിളുകൾ സൂക്ഷിച്ച ടിന്നുകൾ മെഡിക്കൽ കോളജിന്റെ പരിസരത്ത് ആക്രിപെറുക്കാൻ വന്നയാൾ മാറിയെടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നാണ് വിവരം.

