സ്റ്റേഷൻ ജാമ്യ വ്യവസ്ഥ ലംഘിച്ച ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പരോൾ റദ്ദാക്കിയത്. കൊടി സുനിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.
കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാരെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു.
പ്രതികളെ ജൂൺ 17നു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണു സംഭവം.
ഉച്ചഭക്ഷണം കഴിക്കാൻ പ്രതികളുമായി കോടതിക്കു സമീപത്തെ ഹോട്ടലിലാണു കയറിയത്. പ്രതികളുടെ സുഹൃത്തുക്കൾ ഇവിടെയെത്തുകയും പൊലീസിന്റെ സാന്നിധ്യത്തിൽ മദ്യപിക്കുകയും ചെയ്തെന്നാണു പരാതി. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയും പൊലീസിനു വീഴ്ച സംഭവിച്ചെന്നു കണ്ടെത്തുകയും ചെയ്തു. മദ്യപിച്ച സംഭവം പുറത്തറിയാതിരുന്നതിനാൽ, ജൂലൈ 25നാണ് കൊടി സുനിക്ക് പരോൾ അനുവദിച്ചത്.

