Site icon Janayugom Online

ഉപതെരഞ്ഞെടുപ്പ് ഫലം ; ബിജെപിക്ക് കനത്ത തിരിച്ചടി

നാല് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ബി ജെ പിയ്ക്ക് തിരിച്ചടി. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്സഭ സീറ്റിലേക്കും ബംഗാളിലെ ബലിഗഞ്ച്, ഛത്തീസ് ഗഡിലെ ഖൈരാഗാര്‍ഹ്, ബിഹാറിലെ ബോചാഹന്‍, മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്ത് എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒടുവില്‍ പുറത്ത് വരുന്ന ഫല സൂചനകള്‍ പ്രകാരം ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.ബീഹാറില്‍ ആര്‍ ജെ ഡിയും ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

അസന്‍സോള്‍ ലോക്സഭ സീറ്റില്‍ നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇവിടെ 10000 ത്തിലേറെ വോട്ടുകള്‍ക്ക് ശത്രുഘ്‌നന്‍ സിന്‍ഹ മുന്നിലാണ്. ബി ജെ പിയുടെ അഗ്‌നിമിത്ര പോളാണ് ഇവിടെ സ്ഥാനാര്‍ത്ഥി. മുന്‍ ബിജ പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ചതിനെ തുടര്‍ന്നാണ് അസന്‍സോളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.ബംഗാളിലെ ബലിഗഞ്ച് നിയമസഭ സീറ്റില്‍ ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി ആണ് മത്സരിക്കുന്നത്. ജയിച്ചാല്‍ മമത ബാനര്‍ജി മന്ത്രിസഭയില്‍ ബാബുല്‍ സുപ്രിയോ എത്തും എന്ന് ഉറപ്പാണ്. 

ബലിഗഞ്ചില്‍ കേയ ഘോഷാണ് ബിജെപി സ്ഥാനാര്‍ത്ഥി. സൈറഷാ ഹാലിം സി പി ഐ എം സ്ഥാനാര്‍ത്ഥിയായും ഇവിടെ ശക്തമായ മത്സരം കാഴ്ച വെക്കുന്നുണ്ട്. ബി ജെ പി വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും മൂന്നാമതായാണ് ലീഡ് ചെയ്യുന്നത്. സിപിഐ എം ശക്തമായ മത്സരമാണ് ഇവിടെ കാഴ്ചവെക്കുന്നത്.മന്ത്രി സുബ്രത മുഖര്‍ജിയുടെ മരണത്തെത്തുടര്‍ന്നാണ് ബലിഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. 15 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനഹിതം തേടുന്നത്. കോണ്‍ഗ്രസിന്റെ ജയശ്രീ യാദവാണ് ഇവിടെ സ്ഥാനാര്‍ത്ഥി. സത്യജിത് കദം ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയാണ്.

കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന ചന്ദ്രകാന്ത് ജാദവിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 2021 ഡിസംബറില്‍ കോണ്‍ഗ്രസിന്റെ ചന്ദ്രകാന്ത് കദമിന്റെ മരണത്തെത്തുടര്‍ന്ന് ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.കോണ്‍ഗ്രസ് കദമിന്റെ ഭാര്യ ജയശ്രീയെയും ബി ജെ പി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി വക്താവ് ധനഞ്ജയ് മഹാദിക്കിന്റെ അനന്തരവന്‍ സത്യജിത് ശിവജി കദത്തെയും മത്സരിപ്പിക്കുകയാണ്. ഛത്തീസ്ഗഡിലെ ഖൈരാഗഡില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 

ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ ഖൈരാഗഡ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 78 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. ഖൈരാഗഡിന് പുതിയ ജില്ല രൂപീകരിക്കുമെന്ന വാഗ്ദാനത്തിലാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് (ജോഗി) എംഎല്‍എ ദേവവ്രത് സിംഗ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.മുന്‍ മുഖ്യമന്ത്രി അന്തരിച്ച അജിത് ജോഗി സ്ഥാപിച്ച പാര്‍ട്ടിയില്‍ ചേരുന്നതിനായി കോണ്‍ഗ്രസ് വിട്ട സിംഗ് ഖൈരഗഢ് രാജകുടുംബത്തിന്റെ പിന്‍ഗാമിയായിരുന്നു. ബിഹാറിലെ ബോച്ചഹാനില്‍ ആര്‍ ജെ ഡി ലീഡ് ചെയ്യുന്നു. മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ (വി ഐ പി) ടിക്കറ്റില്‍ വിജയിച്ച മുസാഫിര്‍ പാസ്വാന്റെ മരണത്തെ തുടര്‍ന്നാണ് ഈ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി ജെ പിയുടെ ബേബി കുമാരിയാണ് ഇവിടെ സ്ഥാനാര്‍ത്ഥി.

Eng­lish Summary:By-election result; Heavy set­back for BJP

You may also like this video:

Exit mobile version