Site icon Janayugom Online

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ: മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു

മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് യോഗം ചേരുന്നത്

ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, എഡിജിപിമാർ, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവരുടെ അടിയന്തിര യോഗം ആണ് ചേരുന്നത്. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

സമരം തുടരുമെന്ന് ഐഎംഎ

അതിനിടെ രാവിലെ ഐഎംഎ ഭാരവാഹികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ നിര്‍ദ്ദേശങ്ങളോട് അനുഭാവപൂര്‍വമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. സുൾഫി നൂഹു കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നതായിരുന്നു തങ്ങളുടെ പ്രധാന ആവശ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ആരോഗ്യമേഖലയിലെ സുരക്ഷാകാര്യങ്ങളില്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കണമെന്ന നേരത്തെയുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. അങ്ങനെ ഒരു ഓര്‍ഡിനന്‍സ് പുറത്തിറക്കുന്ന ഘട്ടത്തില്‍ അതിന് ഡോ.വനന്ദനയുടെ പേര് നല്‍കണം എന്ന് ആവശ്യപ്പെട്ടതായും ഡോ. സുള്‍ഫി നൂഹു പറഞ്ഞു.

സംസ്ഥാനത്ത് ഐഎംഎ തുടരുന്ന സമരം പിന്‍വലിക്കുന്നില്ല. ഇന്ന് വൈകീട്ട് സംയുക്ത സമരസമിതിയുടെ യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ എന്തെന്ന് പരിശോധിച്ച ശേഷമേ സമരം പിന്‍വലിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കൂ എന്നും ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി.

 

Eng­lish Sam­mury: Safe­ty of health­care work­ers-Chief Min­is­ter called an emer­gency high-lev­el meeting

Exit mobile version