Site iconSite icon Janayugom Online

കാബ്കോ യാഥാര്‍ത്ഥ്യമാകുന്നു; കര്‍ഷകരുടെ കമ്പനി

കാര്‍ഷികോല്പന്നങ്ങള്‍ക്കും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കും ഫലപ്രദമായ വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാബ്‌കോ) രൂപീകരിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചിങ്ങം ഒന്നിന് കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് കാര്‍ഷികോല്പന്നങ്ങളുടെ മൂല്യവര്‍ധനവിനും സംസ്കരണത്തിനും ഊന്നല്‍ നല്‍കുന്നതിനായി അഗ്രി പാര്‍ക്കുകളും ഫ്രൂട്ട്‌ പാര്‍ക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനിയിലൂടെ സാധ്യമാകും. കൃഷി വകുപ്പ്‌ കേന്ദ്രീകരിച്ച്‌ വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കാനാവും. കേരളത്തിന്റെ കാര്‍ഷിക ഉല്പന്നങ്ങളെ പൊതു ബ്രാന്‍ഡിങ്ങില്‍ കൊണ്ടുവരും. മൂല്യവര്‍ധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഏജന്‍സിയായി കാബ്കോ പ്രവര്‍ത്തിക്കും. ദേശീയ അന്തര്‍ദേശീയ കയറ്റുമതി, വിപണന പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകരെ പ്രാപ്‌തരാക്കാന്‍ കാബ്കോയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. കൃഷി മന്ത്രി ചെയര്‍മാനും കൃഷി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കെഎഐസിഒ മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ പ്രാരംഭ ഡയറക്ടര്‍മാരായിരിക്കും. ഇടുക്കിയിലെ വട്ടവട വെജിറ്റബിൾ അഗ്രോപാർക്ക്, തൃശൂർ കണ്ണാറയിലെ ബനാന ഹണി അഗ്രോപാർക്ക്, കോഴിക്കോട്, വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിങ് ആന്റ് മാർക്കറ്റിങ് ഹബ് അഗ്രോപാർക്ക്, കോഴിക്കോട്, കൂത്താളിയിലെ കോക്കനട്ട് മാനുഫാക്ചറിങ് ഫെസിലിറ്റി, പാലക്കാട് മുതലമടയിലെ മാംഗോ അഗ്രോപാർക്ക് എന്നിവ ആദ്യ ഘട്ടമായി കാബ്‌കോയുടെ അടിസ്ഥാന യൂണിറ്റുകളായിരിക്കും. മൂന്ന് വീതം നഗര, ഗ്രാമീണ കാർഷിക മൊത്തവ്യാപാര വിപണികളും കണ്ണാറ, കൂത്താളി അഗ്രോപാർക്കുകളും 30 വർഷത്തേക്ക് നിർദിഷ്ട കമ്പനിയുടെ ബിസിനസ് ആവശ്യത്തിനായി കൈമാറ്റം ചെയ്യുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് 33 ശതമാനം ഉടമസ്ഥത

കര്‍ഷകര്‍ക്ക് കൂടി പങ്കാളിത്തമുള്ള സ്ഥാപനമായിരിക്കും കാബ്കോ. സംസ്ഥാന സര്‍ക്കാരിന്റെ 33 ശതമാനവും കര്‍ഷകരുടെ 24 ശതമാനവും എഫ്‌പിഒ, കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍ഷക കൂട്ടായ്‌മകളുടെ 25 ശതമാനവും പൊതുവിപണിയില്‍ നിന്ന്‌ 13 ശതമാനത്തില്‍ അധികരിക്കാത്ത ഓഹരിയും പ്രാഥമിക കാര്‍ഷിക സഹകരണ സ്ഥാപനങ്ങളുള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‌ അഞ്ച് ശതമാനത്തില്‍ അധികരിക്കാത്ത ഓഹരി വിഹിതവും നിജപ്പെടുത്തി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ആസ്ഥാനമാക്കിയായിരിക്കും കാബ്കോയുടെ പ്രവര്‍ത്തനം.

അനിശ്ചിതത്വമില്ല: മന്ത്രി പി പ്രസാദ് 

കാബ്കോ കമ്പനി രൂപീകരണത്തില്‍ യാതൊരുവിധ അനിശ്ചിതത്വവും ഉണ്ടായിരുന്നില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. രൂപീകരിക്കാന്‍ കഴിയില്ലെന്ന് നിയമമന്ത്രി പറഞ്ഞതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം ഒരിക്കലും അങ്ങനെ പറയില്ലെന്നും മന്ത്രി പറഞ്ഞു. കമ്പനി രൂപീകരണം സര്‍ക്കാരിന്റെ പ്രഖ്യാപനമാണ്. കഴിഞ്ഞ ബജറ്റില്‍ പണം നീക്കിവച്ചിരുന്ന കമ്പനി രൂപീകരിക്കില്ല എന്ന് ആരും പറയില്ല. കാബ്കോ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. എന്തെല്ലാമാണ് കാബ്കോ ലക്ഷ്യം വെച്ചത് അത് കേരളത്തില്‍ നടപ്പാകുമെന്നും അത് മന്ത്രിസഭയുടെ തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.

eng­lish summary;Cabco becomes a reality

you may also like this video;

Exit mobile version