Site icon Janayugom Online

ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

പരപ്പനങ്ങാടി ബോട്ടപകടം സംബന്ധിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ താനൂരില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാങ്കേതിക വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ കമ്മിഷനെയാണ് ഇതിനായി നിയോഗിക്കുക എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണവും നടക്കും.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം സഹായധനം നല്‍കുവാനും മന്ത്രിസഭ തീരുമാനിച്ചു. പരിക്കേറ്റവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറിയും 11 മന്ത്രിമാരുമാണ് പ്രത്യേക യോഗത്തില്‍ പങ്കെടുത്തത്.

താനൂരില്‍ മന്ത്രി വി അബ്ദുറഹിമാന്റെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം രാഷ്ട്രീയ പ്രമുഖരും ജനപ്രതിനിധികളുമടക്കം അവലോകന യോഗവും താനൂരില്‍ നടന്നു. ആ യോഗവും മന്ത്രിസഭയുടെ തീരുമാനം അംഗീകരിച്ചു. ഇക്കാര്യം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം എന്തുകൊണ്ടും ഉചിതമാണ്. സംഭവത്തിന് ഉത്തരവാദിത്തമുള്ളവര്‍ക്ക് പറയാനുള്ളതും കേള്‍ക്കാമല്ലോ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ നടപടി ആശ്വാസകരമാണെന്ന് ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Eng­lish Sam­mury: parap­panan­ga­di boat acci­dent, spe­cial cab­i­net meet­ing was held in thanoor

Exit mobile version