Site iconSite icon Janayugom Online

കാപ്പാ കേസ് പ്രതിയെ തലയ്ക്കടിച്ച് കൊന്നു; പ്രതി പിടിയിൽ

കാപ്പാകേസ് പ്രതിയെ തലയ്ക്കടിച്ച് കൊന്നു. പ്രതി പിടിയില്‍. എരമല്ലൂരിലെ പൊറോട്ട കമ്പനിയിൽ ഡിസ്ട്രിബ്യൂട്ടര്‍ ജോലി നോക്കിയിരുന്ന കോട്ടയം മണർകാട് സ്വദേശി ജയകൃഷ്ണനെയാണ് കമ്പനിയിലെ സഹായി തലയ്ക്കടിച്ച് കൊന്നത്. സംഭവത്തില്‍ കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുന്നവേലി നികർത്ത് വീട്ടിൽ പ്രേംജിത്തിനെ (24) അരൂർ പോലീസ്. അറസ്റ്റ് ചെയ്തു. ഇന്ന് വെളുപ്പിനെ 4.30 മണിയോടെ എരമല്ലൂരിലെ ത്രീസ്റ്റാര്‍ എന്ന പൊറോട്ട കമ്പനിയിലാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്.

കമ്പനിയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പൊറോട്ട സപ്ലൈ ചെയ്യുന്ന ജയകൃഷ്ണന്റെ വാഹനത്തിലെ സഹായിയാണ് പ്രതിയായ പ്രേംജിത്. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം, മുതലായ കേസുകളിൽ പ്രതിയായിരുന്ന ജയകൃഷ്ണൻ കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാട്ടുകടത്തിയതിനെ തുടർന്നാണ് ഈ സ്ഥാപനത്തിൽ ജോലിക്കു കയറിയത്. ഇവർ ഒരുമിച്ച് വിതരണത്തിന് പോകുന്ന സമയങ്ങളിൽ ജയകൃഷ്ണൻ പ്രേംജിത്തിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമൂലമുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കമ്പനിയിലെ ജോലിക്കാർ വിശ്രമിക്കുന്ന വീട്ടിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ജയകൃഷ്ണനെ പ്രതി കമ്പിപ്പാരകൊണ്ട് തലക്കടിച്ചും കത്തി കൊണ്ട് മുതുകത്തു കുത്തിയുമാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മുറിയിൽ ഉപേക്ഷിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തി. ദൃക്സാക്ഷികൾ ആരും ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ പരിശോധനയുടെയും സാങ്കേതിക പരിശോധനയുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. പോലീസ് കസറ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. അരൂർ ഇൻസ്പെക്ടർ ഷിജു പി എസിന്റെയും സബ് ഇൻസ്പെക്ടർ ഗീതുമോൾ എസിന്റെയും നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജയകൃഷ്ണന്റെ മൃതദേഹം പോലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version