Site iconSite icon Janayugom Online

വടകരയിലെ കാർ അപകടം; പരിക്കേറ്റ് കോമയിൽ കഴിയുന്ന കുട്ടിക്ക് നല്ല ചികിത്സ ഉറപ്പാക്കും: ആരോഗ്യമന്ത്രി വീണ ജോർജ്

വടകരയിലെ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ആറ് മാസത്തോളമായി കോമയിൽ കഴിയുന്ന ഒമ്പതുവയസുകാരിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കുട്ടിയുടെ ചികിത്സക്ക് അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ടോ എന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും വീണ ജോർജ് പ്രതികരിച്ചു. ഗുരുതര പരുക്കേറ്റ ഒമ്പതുവയസുകാരി ദൃഷാനയുയുടെ ചികിത്സയുടെ ഭാഗമായി കുടുംബത്തിന് മെഡിക്കൽ കോളേജിൽ സ്ഥിരതാമസമാക്കേണ്ടി വന്നു.ഇത് വാർത്തയായതിനുപിന്നാലെ ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും കുട്ടിയെ ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താൻ പൊലീസ് പ്രത്യക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 17 നാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശിയെയും കാർ ഇടിച്ചു തെറിപ്പിച്ചത്. നഷ്ടപരിഹാരം, കുടുംബത്തിന് ഒരുക്കിക്കൊടുക്കേണ്ട മറ്റ് സഹായങ്ങൾ മെഡിക്കൽ കോളേജിൽ കൂട്ടിരിക്കുന്ന ദൃഷാനയുടെ സഹോദരിയുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ലീഗൽ സർവീസ് അതോറിറ്റി ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. കുട്ടിയെ ഇടിച്ചിട്ട് പോയ വാഹനം കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം കൂടി തേടി.

കാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷ ഉദ്യോഗസ്ഥന്റെ 9497980796,8086530022 എന്ന നമ്പറിലേക്ക് വിവരം അറിയിക്കണം. മുത്തശ്ശിയെയും കുട്ടിയെയും ഇടിച്ച് തെറിപ്പിച്ച വാഹനം അറ്റകുറ്റപണിക്കായി വർക്ക് ഷോപ്പിലും സ്പെയർ പാർട്സ് കടയിലോ എത്തിയിട്ടുണ്ടെങ്കിൽ വടകര പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Exit mobile version