Site iconSite icon Janayugom Online

ഓണസദ്യ കെങ്കേമമാക്കാൻ കാറ്ററിംഗ് സ്ഥാപനങ്ങൾ റെഡി

onam sadhyaonam sadhya

തിരുവോണനാളിൽ സദ്യയൊരുക്കി കഷ്ടപ്പെടാതിരിക്കണമെങ്കിൽ ഇക്കുറി ദിവസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യേണ്ടി വരും. തിരുവോണ നാളും ഞായറാഴ്ചയും ഒത്തുവന്നതോടെ ബുക്കിംഗുകളുടെ എണ്ണം വർദ്ധിക്കുകയാണ്. ഓണസദ്യ വിളമ്പാനുള്ള ഇലയും രണ്ടു പായസവും കുത്തരിച്ചോറും ഉൾപ്പെടെ 20 വിഭവങ്ങളാണുണ്ടാകുക. ഓണസദ്യ കെങ്കേമമാക്കാൻ കാറ്ററിംഗ് സ്ഥാപനങ്ങൾ റെഡി. പലയിടത്തും ബുക്കിംഗ് പൂർത്തിയാകാറായി. കുറഞ്ഞത് അഞ്ചുപേർക്കുള്ള സദ്യ ബുക്ക് ചെയ്യണം. സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾ സജീവമാണ്. വീടുകളിൽ നിന്നുള്ള ഓർഡറുകളാണ് കൂടുതലും. 

ഓഫീസുകളിൽ നിന്നുള്ള ഓണസദ്യ ഓർഡറുകളും എത്തുന്നുണ്ട്. വാട്സാപ്പിലൂടെയും ഓർഡർ നൽകാം. പണം ഓൺലൈനായി അടയ്ക്കണം. പലയിടത്തും പാസയമേളകളും ആരംഭിച്ചു കഴിഞ്ഞു. വിളമ്പാനുള്ള വാഴയില മുതൽ ഉപ്പേരി, പഴം, പപ്പടം, അച്ചാർ, രണ്ടുതരം പായസം, ചോറ്, ഓലൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി, തോരൻ ഉൾപ്പെടെയാണ് സദ്യയിലുള്ളത്. ഇഷ്ടമുള്ള പായസം ഓർഡർ ചെയ്യാനുള്ള അവസരവും ഉണ്ടാകും. ഒരാൾക്കള്ള സദ്യയ്ക്ക് 200 മുതൽ 500 രൂപ വരെയാണ് വില. പാലട, അടപ്രഥമൻ, പരിപ്പ്, പഴം, കരിക്ക്, പൈനാപ്പിൾ, ഗോതമ്പ് തുടങ്ങിയ പായസങ്ങൾക്ക് ലിറ്ററിന് 250- 350 രൂപ വരും. പായസം, മറ്റ് വിഭവങ്ങൾ എന്നിവ മാത്രമായും നൽകും.

സ്ഥാപനങ്ങൾ അനുസരിച്ച് വിലയിലും മാറ്റം വരും. അഞ്ചുപേർക്കുള്ള സദ്യ രണ്ട് പായസവും 20 തരം വിഭവങ്ങളുമുൾപ്പടെ 1700 രൂപ വാങ്ങുന്നവരും 10 പേർക്ക് ഇതേ രീതിയിൽ തന്നെ 2800 രൂപ നിരക്കിൽ ഈടാക്കുന്നവരുമുണ്ട്. തിരുവോണ ദിവസങ്ങളിൽ പലയിടത്തും ഹോം ഡെലിവറി ഉണ്ടാവില്ല. പാത്രങ്ങളിൽ തന്ന് വിടുന്നത് അടുത്ത ദിവസം തിരിച്ചേല്പിക്കണമെന്ന കരാറിലാണ് സദ്യ നൽകുന്നത്. മുൻ വർഷങ്ങളിലേത് പോലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണ വിപണനമേളകൾ ഉടൻ ആരംഭിക്കും. മേളയിൽ വിവിധയിനം പായസങ്ങൾ, പുളിയിഞ്ചി, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, ഉപ്പേരികൾ എന്നിവയാണ് ലഭ്യമാകും. ഇത്തവണ വലിയ രീതിയിൽ ബുക്കിംഗ് എത്തുന്നുണ്ട്. വീടുകളിൽ നിന്നുള്ള ബുക്കിംഗാണ് കൂടുതലും. 20 ഐറ്റവും രണ്ട് പായസവും അടങ്ങുന്നതാണ് സദ്യ. 

Exit mobile version