Site icon Janayugom Online

കോവിഡ് മരണം ഇന്ത്യയില്‍ കുറവെന്ന് കേന്ദ്രം

ഇന്ത്യയില്‍ അധിക കോവിഡ് മരണങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പവാര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കോവിഡ് മരണങ്ങള്‍ വളരെക്കൂടുതലാണെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ചില പഠനങ്ങള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ശരിയായ രീതിയിലൂടെയല്ല ഇത്തരം പഠനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ച് 22 വരെ ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലൂമായി 5,16,672 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏറ്റവും കുറവ് മരണനിരക്കുള്ള രാജ്യമായാണ് ഇന്ത്യയെ കണക്കാക്കിയിരിക്കുന്നതെന്ന് ഭാരതി പവാര്‍ രാജ്യസഭയെ അറിയിച്ചു.

പത്തുലക്ഷം പേരില്‍ എത്രപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നരീതിയിലാണ് ലോകാരോഗ്യ സംഘടന കണക്ക് തയ്യാറാക്കുന്നത്. ഇന്ത്യയില്‍ ഇത് 374 മാത്രമാണ്. അമേരിക്ക (2920), ബ്രസീല്‍ (3092), റഷ്യ (2506), മെക്സിക്കോ (പത്തു ലക്ഷം പേരില്‍ 2498 മരണം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്ക്.

ലാന്‍സെറ്റ് അടുത്തിടെ പുറത്തുവിട്ട പഠനത്തിലാണ് 2020 ജനുവരി ഒന്നിനും 2021 ഡിസംബര്‍ 31നും ഇടയില്‍ ഇന്ത്യയില്‍ 5.94 ദശലക്ഷം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍ 18.2 ദശലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

eng­lish summary;Center says covid death low in India

you may also like this video;

Exit mobile version