Site iconSite icon Janayugom Online

ഉന്നതവിദ്യാഭ്യാസ ഗുണനിലവാര വർധനവിന് മികവിന്റെ കേന്ദ്രങ്ങൾ

educationeducation

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും ആധുനിക ഗവേഷണങ്ങൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് മികവിന്റെ ഏഴ് കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്) ആരംഭിക്കുന്നു.
പ്രത്യേകമായ പഠനമേഖലകളിലോ ഗവേഷണത്തിലോ പരിശീലനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കേന്ദ്രങ്ങൾ. ശാസ്ത്രസാങ്കേതികം, സാമൂഹ്യശാസ്ത്രം, ഭാഷാസാംസ്കാരികം എന്നീ മൂന്ന് മേഖലകളിലായി രണ്ടുവീതം കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക. ഒരു സെന്റർ അധ്യാപക-അനധ്യാപക-ഗവേഷക വിദ്യാർത്ഥി പരിശീലനങ്ങളിലും പാഠ്യപദ്ധതി രൂപകല്പനയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഇവയുടെ പ്രവർത്തനങ്ങൾക്കായി ആകെ 11.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും. ഓരോ സ്ഥാപനവും അതാത് മേഖലയ്ക്കുള്ളിൽ വൈദഗ്ധ്യം, നവീകരണം, സഹകരണം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോന്നിലും മികച്ച ഫാക്കൽറ്റി അംഗങ്ങൾ, ഗവേഷകർ, വിദ്യാർത്ഥികൾ, വ്യവസായ പങ്കാളികൾ എന്നിവരുടെ സാന്നിധ്യമുണ്ടാകും. 

ആദ്യ ഘട്ടത്തിൽ, ഡയറക്ടറെ കൂടാതെ പരമാവധി അഞ്ചു പേരടങ്ങുന്ന ഒരു കോർ അക്കാദമിക് ടീം (ഫാക്കൽറ്റി /ഫാക്കൽറ്റി ഫെലോ /റിസർച്ച് ഫാക്കൽറ്റി എന്നിവരുൾപ്പെടെ) ഓരോ കേന്ദ്രങ്ങളിലും രൂപീകരിക്കും. പോസ്റ്റ് ഡോക്ടറൽ, ഡോക്ടറൽ വിദ്യാർത്ഥികളുടെ ഓരോ സംഘവും കേന്ദ്രത്തിൽ ഉണ്ടാകും. സംസ്ഥാന സർക്കാർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട ഭരണസമിതികളും രൂപീകരിക്കും.
സംസ്ഥാനത്തിന് പുറത്തും വിദേശത്തുനിന്നുമുള്ള വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള ‘സ്റ്റഡി ഇൻ കേരള’ പദ്ധതിക്കും ഉടൻ തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി അന്താരാഷ്ട്ര നിലവാരത്തിൽ പരിഷ്കരിച്ച് വിദേശ വിദ്യാർത്ഥികൾക്ക് കൂടി ആകർഷകമാവുന്ന ഘടകങ്ങൾ കൂട്ടിച്ചേർക്കും. അന്തർദേശീയ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ പ്രധാന കലകൾ, പാരമ്പര്യ അറിവുകൾ, കേരള സമൂഹത്തിന്റെ സവിശേഷതകൾ, വിനോദസഞ്ചാര സാധ്യതകൾ, ഭക്ഷണവൈവിധ്യങ്ങൾ, തുടങ്ങിയവയെപ്പറ്റി ആഗോള ധാരണ സൃഷ്ടിക്കാൻ ഹ്രസ്വകാല നോൺ ‑ഡിഗ്രി കോഴ്സുകൾ ലഭ്യമാക്കും. സംസ്ഥാനത്ത് നിലവിൽ വിദ്യാർത്ഥികൾ താല്പര്യം പ്രകടിപ്പിക്കാത്ത ബിരുദ, ബിരുദാനന്തര കോഴ്സുകൾ പുനഃക്രമീകരിച്ച് തൊഴിലധിഷ്ഠിതമായ ന്യൂ ജനറേഷൻ കോഴ്സുകളാക്കി മാറ്റും. 

കേന്ദ്രങ്ങളും പരി​ഗണിക്കുന്ന സ്ഥലവും

ടീച്ചിങ്, ലേണിങ് ആന്റ് ട്രെയ്നിങ് – കാലിക്കറ്റ് സർവകലാശാല കാമ്പസ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആന്റ് ഇന്നവേഷൻ (കെഐഎസ‌്ടിഐ) – കുസാറ്റ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (കെഐഎഎസ്) – മൂന്നാർ
കേരള നെറ്റ്‍വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എജ്യുക്കേഷൻ (കെഎൻആർഎസ് എച്ച്ഇ) – കേരള സർവകലാശാല
സെന്റർ ഫോർ ഇൻ‍ഡിജീനസ് പീപ്പിൾസ് എജ്യുക്കേഷൻ (സിഐപിഇ) – വയനാട്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി (കെഐജിഇ) – കണ്ണൂർ സർവകലാശാല
കേരള ലാംഗ്വേജ് നെറ്റ്‍വർക്ക് (കെഎൽഎൻ) – കാലടി സർവകലാശാല. 

ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് നവംബറില്‍

നവംബറിൽ സംസ്ഥാനത്ത് അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാവും കോൺക്ലേവ്.
അനുബന്ധമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ, വിദ്യാഭ്യാസ പ്രദർശനങ്ങൾ, പുസ്തകോത്സവം, ശാസ്ത്രപ്രദർശനങ്ങൾ, ടെക്നിക്കൽ ഫെസ്റ്റിവൽ എന്നിങ്ങനെ സംഘടിപ്പിക്കും. സ്റ്റഡി ഇൻ കേരള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ​ഗമായി വിദേശ റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കുന്നതിനുള്ള ബിൽ വരുന്ന നിയമസഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

Exit mobile version