Site icon Janayugom Online

പ്രവാസികളോട് കൃതജ്ഞതയ്ക്കു പകരം ഉണ്ടാകുന്നത് കൃതഘ്നത: മുഖ്യമന്ത്രി

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളോടു കൃതജ്ഞതയ്ക്കു പകരം കൃതഘ്നതയാണ് പലപ്പോഴുമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവധിക്കാലത്തും മറ്റു വിശേഷ അവസരങ്ങളിലും വിമാനയാത്രയ്ക്ക് ഏർപ്പെടുത്തുന്ന ഉയർന്ന നിരക്ക് പ്രവാസികളേയും ആഭ്യന്തര യാത്രക്കാരെയും ചൂഷണം ചെയ്യലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടു പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ലെന്നും എക്സ്പാറ്റ് പ്രിന്റ് ഹൗസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ദൂരം കണക്കാക്കി ശാസ്ത്രീയമായി നിരക്കു നിശ്ചയിക്കുമ്പോഴുള്ളതിന്റെ എത്രയോ ഇരട്ടിയാണ് വിശേഷ അവസരങ്ങളിൽ വിമാനയാത്രക്കൂലിയിനത്തിൽ ഈടാക്കപ്പെടുന്നത്. പ്രവാസികളെ ചൂഷണം ചെയ്യുന്ന രീതിയിൽ ആഭ്യന്തര യാത്രക്കാരിൽനിന്നും ഉയർന്ന നിരക്ക് ഈടാക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കെത്തുന്നവർ പലരും പട്ടിണിയിൽ കഴിയേണ്ട സ്ഥിതിയാണ്. ഇതിനു മാറ്റമുണ്ടാകണമെങ്കിൽ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഫലപ്രദമായ പുനരധിവാസ പദ്ധതിയുണ്ടാകണം. ഇത് സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. കേന്ദ്ര സർക്കാരും കാര്യക്ഷമമായി ഇടപെടണം. നിർഭാഗ്യവശാൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി പുനരധിവാസത്തിന്റെ ഭാഗമായ മികച്ച ഇടപെടല്‍: കാനം

തിരുവനന്തപുരം: പ്രവാസി പുനരധിവാസത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലാണ് പ്രവാസി ഫെഡറേഷന്‍ നടത്തിയിരിക്കുന്നതെന്ന് സ്വിച്ച് ഓണ്‍ നിര്‍വഹിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വലിയതോതില്‍ തൊഴില്‍ നഷ്ടപ്പെടുകയും നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്തപ്പോഴാണ് പ്രവാസികളുടെ പുനരധിവാസത്തിന്റെ പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചയായത്. പുനരധിവാസം പൂര്‍ണമായി സര്‍ക്കാരിന് സാധിക്കുമോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഇടപെടല്‍ നടത്തണം എന്ന തീരുമാനം പ്രവാസി ഫെഡറേഷന്‍ കൈക്കൊണ്ടത്. ആ ചര്‍ച്ചയുടെ ഭാഗമായാണ് ജനയുഗവുമായി സഹകരിച്ച് ഇത്തരത്തിലൊരു സ്ഥാപനത്തിന് രൂപം നല്‍കാനുള്ള തുടക്കം കുറിച്ചത്. ഒരു വര്‍ഷം കൊണ്ട് സ്ഥാപനം പൂര്‍ത്തീകരിച്ചു. സമയബന്ധിതമായി ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ വിജയമെന്ന് കാനം പറഞ്ഞു.

Eng­lish Sum­ma­ry: cen­tral gov­ern­ment has failed in the case of pravasi
You may also like this video

Exit mobile version