Site icon Janayugom Online

കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നു: പി കെ മാത്യു

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും ഇതിനെ ചെറുക്കാന്‍ അധ്യാപക പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് പി കെ മാത്യു പറഞ്ഞു. കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പി വത്സല ടീച്ചര്‍ നഗറില്‍ എ കെ എസ് ടി യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാലയങ്ങള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായുള്ള കേന്ദ്ര വിഹിതം യഥാസമയം നല്‍കുന്നില്ല. ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് കേരളത്തിന്റേത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. ചരിത്രപാഠപുസ്തകത്തില്‍ നിന്ന് ചരിത്രത്തെ മാറ്റിയപ്പോള്‍ ആ ചരിത്രം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് നമുക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രസര്‍ക്കാരിന്റെ കടന്നു കയറ്റം ചെറുത്തുതോല്പിക്കണമെന്നും അതിനായി ജനകീയ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. എ കെ എസ് ടി യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ രചനാ മത്സരങ്ങളിലെ വിജയികൾക്കും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ കലാപ്രതിഭകള്‍ക്കുമുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന് ശരിയാ ബദലേതെന്ന് കേരളം ചൂണ്ടിക്കാട്ടുകയാണ്. അതുകൊണ്ടാണ് കേരളത്തെ ഞെക്കിക്കൊല്ലാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഭരണഘടനയെപ്പോലും ചോദ്യം ചെയ്യുന്ന സംഘപരിവാര്‍ ഭരണകൂടത്തിനെതിരെയുള്ള ജനകീയ മുന്നേറ്റത്തില്‍ അധ്യാപക പ്രസ്ഥാനങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Cen­tral Govt Sti­fles Edu­ca­tion Activ­i­ties In Ker­ala: PK Mathew

You may also like this video

Exit mobile version