Site icon Janayugom Online

ബാങ്കിങ്,ഇൻഷുറൻസ് മേഖലകൾക്കെതിരായ കേന്ദ്ര നീക്കം അവസാനിപ്പിക്കണം: എഐടിയുസി

ബാങ്കിങ്ങും, ഇൻഷുറൻസും, മറ്റ് സാമ്പത്തിക മേഖലകൾക്കും എതിരായ കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്ന് എഐടിയുസി ദേശീയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയെപോലെയുള്ള ഒരു രാജ്യത്ത് ബാങ്കിങ്ങും ഇൻഷുറൻസും മറ്റ് സാമ്പത്തിക മേഖലകളുമാണ് പുരോഗതിയുടെ നട്ടെല്ല്. ജനങ്ങളുടെ പണത്തിന്റെ ഭൂരിഭാഗവും ഈ മേഖലകളെ ആശ്രയിച്ചാണ് ചെലവഴിക്കുന്നത്. ബാങ്കുകളുടെയും ഇൻഷുറൻസ് മേഖലയുടെയും പ്രാധാന്യം ചെറുതല്ല. ഈ മേഖലകളിൽ കേന്ദ്രം കൊണ്ടുവരുന്ന നിയന്ത്രണങ്ങളും സ്വകാര്യവൽക്കരണവും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും പ്രമേയത്തിൽ പറയുന്നു. 

ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും തുറക്കാൻ സ്വകാര്യമേഖലയ്ക്ക് ലൈസൻസ് നൽകിയ കേന്ദ്ര സർക്കാർ ഇവയെ സ്വകാര്യവൽക്കരിക്കാനുള്ള ശക്തമായ നീക്കത്തിലാണ്. ഏത് ജനറൽ ഇൻഷുറൻസ് കമ്പനിയെയും സ്വകാര്യവൽക്കരിക്കാൻ സർക്കാരിന് സ്വാതന്ത്ര്യം നൽകിക്കൊണ്ട് ജനറൽ ഇൻഷുറൻസ് നിയമം ഭേദഗതി ചെയ്തു. ബാങ്ക് സ്വകാര്യവൽക്കരണ ബിൽ എപ്പോൾ വേണമെങ്കിലും കൊണ്ടുവരാം. 

കോർപ്പറേറ്റ് കമ്പനികളുടെ കിട്ടാക്കടങ്ങൾ വൻതോതിൽ എഴുതിത്തള്ളുകയാണ്. കുടിശിക വരുത്തുന്നവർക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളുന്നതിന് പകരം ഇളവുകൾ നൽകി അവരെ സന്തോഷിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. എന്നാൽ സാധാരണക്കാരുടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുകയും സേവന നിരക്കുകൾ വർധിപ്പിക്കുകയും ചെയ്യുന്നു, രാജ്യത്തിന്റെ സാമ്പത്തിക മേഖല കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള അജണ്ട നടപ്പാക്കാനുള്ള തിരക്കിലാണ് സർക്കാർ. അമൂല്യമായ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സമരങ്ങളുടെ ഭാഗമാകാൻ മുഴുവൻ യൂണിയനുകളും രംഗത്ത് വരണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Eng­lish Summary:Central move against bank­ing, insur­ance sec­tors should end: AITUC
You may also like this video

Exit mobile version