Site icon Janayugom Online

ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാന്‍ കേന്ദ്ര നീക്കം: മുഖ്യമന്ത്രി

ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസായി സംഘ്പരിവാർ ബന്ധമുള്ള ‘ഹിന്ദുസ്ഥാൻ സമാചാറി‘നെ നിയോഗിച്ച കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലേറിയ കാലം മുതൽ പ്രസാർ ഭാരതിയെ ചൊൽപ്പടിയിൽ നിർത്താനുള്ള ശ്രമങ്ങളിലാണ് സംഘ്പരിവാർ. വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ആർഎസ്എസ് നേതാവുമായിരുന്ന ശിവ്റാം ശങ്കർ ആപ്തേ സ്ഥാപിച്ച ഹിന്ദുസ്ഥാൻ സമാചാർ എക്കാലവും സംഘ്പരിവാറിനായി പ്രവർത്തിച്ച വാർത്താ ഏജൻസിയാണ്. 

വാർത്താമാധ്യമങ്ങളെ കോർപറേറ്റുകളിലൂടെ കയ്യടക്കുന്നതിനൊപ്പം ദൂരദർശനെയും ആകാശവാണിയെയും പരിപൂർണമായും സംഘ്പരിവാറിന്റെ തൊഴുത്തിൽ കെട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവയ്ക്കുന്നതാണ്. വിയോജിപ്പിന്റെ ഒരു സ്വരവും പുറത്തുവരരുത് എന്ന ഫാസിസ്റ്റ് ഇംഗിതത്തിന്റെ പ്രയോഗവൽക്കരണമാണിത്. ഈ വിപത്ത് മതനിരപേക്ഷ ജനാധിപത്യ സമൂഹം തിരിച്ചറിയുകയും പ്രതിഷേധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry; Cen­tral move to tie Door­dar­shan and Akash­vani to the fold of Sangh Pari­var: Chief Minister
You may also like this video

Exit mobile version