Site icon Janayugom Online

ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് ചെറിയ വള്ളങ്ങള്‍ മാത്രം: തൊഴിലാളികളെ കടലില്‍ നിന്ന് അകറ്റി കേന്ദ്രം

ജനവിരുദ്ധ നയങ്ങളുടെ തുടർച്ചയായി വറു തികാലത്തു മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായ  സമ്പാദ്യ സമാശ്വാസ പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറയ്‌ക്കാൻ കേന്ദ്രസർക്കാർ നിർദേശം. മൂന്നുവർഷമായി പദ്ധതിക്ക്‌ പണംനൽകാത്തതിന് പിന്നാലെ  മത്സ്യത്തൊഴിലാളികളുടെ എണ്ണവും കുത്തനെ കുറയ്‌ക്കുന്നത്‌. സംസ്ഥാനത്ത്‌ പ്രതിവർഷം ശരാശരി 1,88,000 തൊഴിലാളികൾക്കാണ്‌ പദ്ധതി ആനുകൂല്യം ലഭിക്കുന്നത്‌. ബ്ലൂ മൂൺ  പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി പ്രധാനമന്ത്രി മത്സ്യസമ്പാദ്യ യോജനയിലേക്കു മാറ്റിയാണ്‌ അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നത്‌. ഇതനുസരിച്ച്‌ ബിപിഎൽ വിഭാഗങ്ങളിലെ 40,000 പേർക്കു മാത്രമായി ആനുകൂല്യം പരിമിതപ്പെടും.ആളെണ്ണം വെട്ടികുറയ്ക്കുന്നതിനുള്ള മാർഗരേഖകളിലും അവ്യക്തതകൾ ഉണ്ട് .

മത്സ്യത്തൊഴിലാളികളിൽ സമ്പാദ്യശീലം വളർത്താനും ദാരിദ്ര്യം ലഘൂകരിക്കാനുമായി 1992 ൽ ആണ്‌ പദ്ധതിക്ക് തുടക്കമിട്ടത് .. പദ്ധതിയിലേക്ക്‌ കേന്ദ്രസർക്കാർ 2018 മുതൽ 2020 വരെ പണം നല്കിയി രുന്നില്ല . കേന്ദ്രം നൽകാനുള്ളത്‌ 72.75 കോടി രൂപയാണ്‌. 2018 –-19ൽ 83.8 കോടിയും 2019–-20ൽ 281 കോടിയും  20–-21ൽ 267.4 കോടിയും കുടിശ്ശികയുണ്ട്‌. 2014 –-15ൽ നൽകാനുള്ളത്‌ 95.31 കോടി.  ഈ കാലയളവിൽ കേന്ദ്രവിഹിതം കൂടി സംസ്ഥാന സർക്കാർ നൽകി പദ്ധതി മുടക്കമില്ലാതെമുന്നോട്ടു കൊണ്ടുപ്പോവുകയായിരുന്നു . എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെയാണ്‌ സംസ്ഥാന സർക്കാർ തുക നൽകുന്നത്‌.

കടലിൽപോകുന്ന മത്സ്യത്തൊഴിലാളികൾക്ക്‌  സീസൺ അല്ലാത്ത മെയ് മുതൽ ജൂലൈ വരെയും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക്‌ ജൂലൈ മുതൽ സെപ്‌തംബർ വരെയും 4500 രൂപ വീതമാണ്‌ നൽകുന്നത്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം 1500രൂപ വീതമാണ്‌. ബാക്കി ഗുണഭോക്തൃവിഹിതമാണ്‌. ഇന്ധന വില വര്‍ധനവിനെ തുടർന്ന് നടുവൊടിഞ്ഞ മൽസ്യമേഖലയ്ക്കു വൻതിരിച്ചടിയാണ് ഈ തീരുമാനം . പുതിയ മൽസ്യബന്ധന നിയമ പ്രകാരം ചെറുകിട മത്സ്യത്തൊഴിലാളികളെ കടലിൽ നിന്നകറ്റാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത് . പുതിയ നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരം  ചെറുകിടക്കാർക്ക്  ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയില്ല . 24 മീറ്ററിൽ താഴെയുള്ള വള്ളങ്ങളും ബോട്ടുകളും  മാത്രമേ ചെറുകിടക്കാർ ഉപയോഗിക്കാവൂ തുടങ്ങിയ നിയമങ്ങളും മൽസ്യമേഖലയെ ഇല്ലാതാക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു .

ENGLISH SUMMARY: cen­tre’s move against fish­er­men in Kerala

You may also like this video

Exit mobile version