Site iconSite icon Janayugom Online

കേന്ദ്രത്തിന്റെ ശുചിത്വ ഭാരത് പദ്ധതി പരാജയം

ശുചിത്വഭാരതത്തിനായി കേന്ദ്രസർക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സ്വച്ഛ് ഭാരത് പദ്ധതി വൻ പരാജയമാണെന്ന് സർവേകൾ വെളിപ്പെടുത്തുന്നു. ദരിദ്രരുടെ കണക്കെടുത്ത് ശൗചാലയ നിർമാണത്തിനെന്ന പേരിൽ കോടികള്‍ ഒഴുക്കിയ പദ്ധതി ഭരണകൂടം തന്നെ അട്ടിമറിക്കുകയായിരുന്നു.
പദ്ധതി വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ ഒരു സംസ്ഥാനത്തിനും കഴിഞ്ഞില്ലെന്നാണ് നാഷണൽ സാമ്പിൾ സർവേ ഓഫീസ് കണ്ടെത്തിയിരിക്കുന്നത്. 60 ശതമാനം ഗ്രാമീണർക്ക് പോലും ശുചിത്വം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തെ ശരാശരി 53 ശതമാനം വീടുകളിലും ശൗചാലയങ്ങളില്ല. ഗ്രാമങ്ങളിൽ ഇത് 70 ശതമാനത്തിന് മുകളിലാണ്. പ്ലാസ്റ്റിക്കിന്റെ അതിപ്രസരവും രാജ്യത്ത് 80 ശതമാനം വർധിച്ചു.
മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയാത്തത് പല സംസ്ഥാനങ്ങള്‍ക്കും ബാധ്യതയായി. ഇത് മൂലം ഗുരുതര രോഗങ്ങള്‍ ഇവിടെ തുടർക്കഥയാണ്. രാജ്യത്തിന്റെ പൊതു ഗതാഗത മേഖല പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് ഇപ്പോഴും വിമുക്തമാക്കിയിട്ടില്ല. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ട്രെയിനുകളിൽ നിന്നും ലഭിക്കുന്നത്. മാലിന്യങ്ങൾ ശേഖരിക്കാൻ വേണ്ട ആൾക്ഷാമവും രൂക്ഷമാണ്.
കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരിക്കുന്ന കൊച്ചുവേളി-ഖൊരഗ്പൂർ എക്സ്പ്രസിൽ നിന്നും വൻ തോതില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. യാത്രക്കാർ പരാതി പറഞ്ഞതോടെയാണ് ഇത് നീക്കം ചെയ്യാൻ റെയിൽവേ അധികൃതർ തയ്യാറായത്.
2014ൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് ശുചിത്വ ഭാരതം പദ്ധതി അവതരിച്ചത്. ഒമ്പത് വർഷം കഴിഞ്ഞിട്ടും ഒരു ലക്ഷ്യം നേടാനായില്ല. പ്ലാസ്റ്റിക്ക് അടക്കമുള്ള ഗുരുതര മാലിന്യങ്ങൾ വർധിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിൽ വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങൾ നിർമ്മിക്കുമെന്ന വാഗ്ദാനം ജലരേഖയായി. പദ്ധതിയുടെ പേരിൽ ഓരോ വർഷവും കോടികൾ പ്രതിഫലം നൽകി പരസ്യങ്ങൾ ഇറക്കുന്ന കേന്ദ്രം, ഇതിന്റെ യഥാർത്ഥ വസ്തുതകൾ മറച്ച് വയ്ക്കാനാണ് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Eng­lish summary;centres swachh bharat scheme failure

you may also like this video;

Exit mobile version