Site icon Janayugom Online

ചന്ദ്രയാൻ‑3 വിജയകരമായി ചന്ദ്ര ഭ്രമണപഥത്തിലെത്തി

ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ‑3 ചന്ദ്ര ഭ്രമണപഥത്തിലെത്തി. ലൂണാര്‍ ഓര്‍ബിറ്റ് ഇൻസേര്‍ഷൻ (എല്‍ഒഐ) പ്രക്രിയയിലൂടെയാണ് പേടകത്തെ വിജയകരമായി ചന്ദ്ര ഭ്രമണപഥത്തിലെത്തിച്ചത്. ഐഎസ്ആർഒയുടെ ബംഗളൂരുവിലെ വിദൂരനിയന്ത്രണ കേന്ദ്രമായ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിൽനിന്നാണ് പേടകത്തെ നിയന്ത്രിച്ചത്.

ദൗത്യം വിജയകരമായതോടെ ചന്ദ്രയാൻ പൂര്‍ണമായും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലായി. ഒരു രാസ റോക്കറ്റ് എൻജിന്റെ സഹായത്തോടെ പേടകത്തിന്റെ പ്രവേഗം വര്‍ധിപ്പിച്ചായിരുന്നു ചന്ദ്ര ഭ്രമണപഥത്തിലെത്തിച്ചത്. പേടകം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനുമായി അടുത്ത നില്‍ക്കുന്ന പെരിലൂണിൽ എത്തിയപ്പോഴാണ് പേടകത്തെ ചന്ദ്രന്റെ ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റിയതെന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വ്യക്തമാക്കി.

ഇനി അഞ്ച് തവണ പേടകം താഴ്ത്തിക്കൊണ്ടുവന്ന് നൂറ് കിലോമീറ്റർ അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. നാളെ രാത്രി 11 മണിയോടെയാണ് ആദ്യ ഭ്രമണപഥം താഴ്ത്തല്‍. 23ന് വൈകിട്ട് 5:47നാണ് ചരിത്രപരമായ സോഫ്റ്റ് ലാൻഡിങ്. ലാൻഡറില്‍ നിന്ന് വേര്‍പെട്ട് പേടകത്തിന്റെ വേഗത കുറച്ചാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക. ദൗത്യം വിജയിച്ചാല്‍ ചന്ദ്രോപരിതലത്തിലെത്തുന്ന നാലമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറും.

Eng­lish Sum­ma­ry: Chandrayaan‑3 suc­cess­ful­ly enters Moon orbit
You may also like this video

Exit mobile version