Site icon Janayugom Online

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും ബിജെപിക്ക് വിജയിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും ബിജെപിക്ക് ജയിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 20 മണ്ഡലങ്ങളിലും ബിജെപിക്ക് രണ്ടാംസ്ഥാനംപോലും കിട്ടില്ല. വര്‍ഗീയ രാഷ്ട്രീയത്തെ കേരളം കാലുകുത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ പ്രചാരണത്തിൽ ലീഗിന്റെ കൊടി ഒഴിവാക്കാൻ മുഴുവൻ കൊടികളും ഒഴിവാക്കിയത്‌ കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നു എന്നത് വ്യക്തമാക്കുന്നതാണ്‌. 

2016ൽ നേമത്ത്‌ ബിജെപി അക്കൗണ്ട് തുറന്നത് എങ്ങനെ എന്നത് ബിജെപിക്ക് പോലും അറിയില്ല. 2016 ൽ നേമത്ത് 17.38 ശതമാനം വോട്ട് മാത്രമാണ്‌ യുഡിഎഫിന് ഉണ്ടായത്‌. 7 ശതമാനമായി കുറഞ്ഞപ്പോൾ ആണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. സ്വന്തം വോട്ട് ദാനം ചെയ്‌തു അക്കൗണ്ട് തുറക്കാൻ അവസരം ഒരുക്കിയവരാണ് യുഡിഎഫുകാർ. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല എൽഡിഎഫ്. പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസ് പാർട്ടി ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമത്തിനെതിരെ ഒരക്ഷരം പോലും എതിർത്ത് പറഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ പ്രകടന പത്രിക സംഘപരിവാർ രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണോ എന്ന് സംശയം ഉണ്ട്. സിഎഎ വിഷയത്തിൽ കുറ്റകരമായ മൗനം പ്രകടനപത്രികയിലൂടെ കോൺഗ്രസ് കാണിക്കുന്നു. നിയമം റദ്ദ് ചെയ്യുമെന്ന് പറയാൻ തയ്യാറാകുന്നില്ല. വലിയ വിഭാഗത്തിന്റെ ആശങ്കയിൽ രാജ്യത്തെ ഒരു പ്രതിപക്ഷ പാർട്ടിക്ക് ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പ് ചർച്ചകളിൽ പൗരത്വ ഭേദഗതി ഉണ്ടാകരുതെന്ന നിർബന്ധം കോൺഗ്രസിന് സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്ന്‌ നിൽക്കാനുള്ള മനസ് ആണ്‌. കശ്‌മീർ വിഷയത്തിൽ പ്രതിഷേധം ഉയർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. സമരസപ്പെടലിനു മറ്റൊരു ഉദാഹരണം ആണിത്. 

ഭരണത്തിലെത്തിയാൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും എന്ന് പറയാൻ കോൺഗ്രസിനാകുന്നില്ല. ബാബറി മസ്‌ജിദ് വിഷയത്തിലും കോൺഗ്രസ് നിലപാട് സംഘപരിവാറിന് ഒത്താശ ചെയ്യുന്നതായിരുന്നു.അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്താൻ കോൺഗ്രസ് സർക്കാർ ഉത്തരവിട്ടു. സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്നുനിൽക്കാൻ കോൺഗ്രസിന് എങ്ങനെ കഴിയുന്നു. അതുകൊണ്ടാണ് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ആവർത്തിച്ചു പറയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
Chief Min­is­ter Pinarayi said BJP can­not win any con­stituen­cy in Kerala

You may also like this video:

Exit mobile version