Site icon Janayugom Online

ജിഎസ്ടി നിരക്കു വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു

ജിഎസ്ടി നിരക്കു വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനു കത്തയച്ചു. നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നു മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നടപടികളെ കേരളം പിന്തുണയ്ക്കില്ല. ചെറിയ അളവില്‍ പായ്ക്കറ്റുകളാക്കി വില്‍ക്കുന്ന പലചരക്ക് സാധനങ്ങള്‍ക്കും വില വര്‍ധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് മുഖ്യമന്ത്രി കത്തയച്ച കാര്യം ഫെയ്സ്ബുക് പോസ്റ്റുവഴി അറിയിച്ചത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ജിഎസ്ടി നിരക്കിനെപ്പറ്റിയുള്ള കേന്ദ്രവിജ്ഞാപനത്തില്‍ രാജ്യത്താകെ സംശയങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. ആശങ്കകള്‍ പരിഹരിച്ച് ആവശ്യമായ തിരുത്തല്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.

ചില്ലറയായി വില്‍ക്കുന്ന അരിയും ഗോതമ്പും അടക്കമുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും 5% നികുതി ഈടാക്കുന്നത് ഒഴിവാക്കി കേന്ദ്ര ധനവകുപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും പല കാര്യങ്ങളിലും ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തെഴുതിയത്. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നും വിവിധ സംസ്ഥാനങ്ങള്‍ വ്യക്തത തേടിയതിനു പിന്നാലെയുമാണ് കഴിഞ്ഞ ദിവസം രാത്രി വൈകി ധനവകുപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് കാരണമാകുന്ന ജിഎസ്ടി നിരക്കു വര്‍ധന പിന്‍വലിക്കണം എന്ന് കേരളം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നടപടികളെ കേരളം ഒരു നിലയിലും പിന്തുണയ്ക്കില്ല. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ജിഎസ്ടി നിരക്കു സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തില്‍ വ്യാപകമായ സംശയങ്ങളും വിമര്‍ശനങ്ങളും രാജ്യത്താകെ ഉയര്‍ന്നു വന്നിരിക്കുകയാണ്.

ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലും ഈ വിഷയത്തില്‍ വളരെ കൃത്യമായി കേരളം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കരുതെന്നും ഉയര്‍ന്ന വിലയുള്ള ആഡംബര സാധനങ്ങളുടെ നികുതിയാണ് വര്‍ധിപ്പിക്കേണ്ടത് എന്നുമുള്ളതാണ് നമ്മുടെ സുവ്യക്തമായ നിലപാട്.

എന്നാല്‍ ആഡംബര സാധനങ്ങളുടെ നികുതി കുറച്ചു കൊണ്ടുവരുന്ന നടപടികളാണ് രാജ്യത്ത് ഉണ്ടാകുന്നത്. 16 ശതമാനം വരെയുണ്ടായിരുന്ന റവന്യൂ ന്യൂട്രല്‍ നിരക്ക് ആഡംബര സാധനങ്ങളുടെ ജിഎസ്ടി പല ഘട്ടങ്ങളിലായി കുറച്ചതിനെ തുടര്‍ന്ന് 11 ശതമാനത്തിലേക്ക് കുറയുകയുണ്ടായി. ഇത് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് സൃഷ്ടിച്ചത്. ഈ പ്രശ്‌നം ജിഎസ്ടി കൗണ്‍സിലില്‍ കേരളം ചൂണ്ടിക്കാണിച്ചിരുന്നു.

25 ഓളം വസ്തുക്കളുടെ വില നിലവാരം സംബന്ധിച്ച് ഒരു പഠനം നടത്തിയപ്പോള്‍ നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്ക് കുറച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വിലക്കുറവ് വരാതിരിക്കുകയും കമ്പനികള്‍ക്ക് ലാഭം കൂടുകയും ചെയ്തു എന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. നികുതി കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തുന്നില്ല എന്ന് സാരം. ഇപ്പോള്‍ സാധാരണക്കാരുടെ നിത്യനിദാന ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന വസ്തുക്കള്‍ക്ക് വില വര്‍ധിപ്പിക്കുന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അത് പാടില്ലെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്ന നിലപാടാണ് കേരളം ജിഎസ്ടി യോഗങ്ങളില്‍ സ്വീകരിച്ചത്.

എന്നാല്‍ നേരത്തേ പ്രഖ്യാപിച്ചതില്‍നിന്നും വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ വിലവര്‍ധനവിലൂടെ വന്നിരിക്കുന്നത്. പലചരക്ക് കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറിയ അളവില്‍ പായ്ക്കറ്റുകളാക്കി വില്‍ക്കുന്ന പലചരക്ക് സാധനങ്ങള്‍ക്കും വിലവര്‍ധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേരളത്തിനുള്ളത്.

ഇതുസംബന്ധിച്ച് നേരത്തേതന്നെ കേരളത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചതാണ്. ഇന്ന് ഇതേ വിഷയത്തില്‍ മുഖ്യമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിക്ക് വീണ്ടും കത്തയച്ചു. അവശ്യ സാധനങ്ങളുടെ വില ഭീമമായി വര്‍ധിപ്പിക്കുന്നതും സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ നികുതി നിര്‍ദേശങ്ങളെ കേരളം പിന്തുണയ്ക്കില്ല. ഇപ്പോഴുണ്ടായിരിക്കുന്ന ആശങ്കകള്‍ പരിഹരിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Eng­lish sum­ma­ry; Chief Min­is­ter Pinarayi Vijayan has sent a let­ter against the increase in GST rates

You may also like this video;

Exit mobile version