കളമശ്ശേരിയിലെ അദാനി ഗ്രൂപ്പിൻറെ ലൊജിസ്റ്റിക് പാർക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച തറക്കല്ലിട്ടു. സംസ്ഥാന സർക്കാരിൻറെ ഗ്ലോബൽ സമ്മിറ്റിൻറെ ഭാഗമായി രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതി 70 ഏക്കറിലാണ് വികസിപ്പിക്കുന്നത്. 600 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭ നിക്ഷേപം.
13 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാർക്കിൽ സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുന്നതിനായി സംയോജിത ലോജിസ്റ്റിക് സൗകര്യങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കും.
കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിലെ ഒരു പുതിയ കാൽവയ്പ്പാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

