Site iconSite icon Janayugom Online

വിജ്ഞാനത്തിനും, വിനോദത്തിനുമുള്ള ഇടമായി സ്ക്കൂളുകള്‍ മാറിയെന്ന് മുഖ്യമന്ത്രി

വിജ്ഞാനത്തിനും, വിനോദത്തിനുമുള്ള ഇടമായി സ്ക്കുള്‍ മാറിയെന്നും ഇതെല്ലാം ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദീർഘനാളത്തെ അവധിക്കാലത്തിന് ശേഷം നിറഞ്ഞ സന്തോഷത്തോടെയാണ് കുട്ടികൾ സ്കൂളിലേക്കെത്തുന്നത്.കൂട്ടുകാരെ കാണുന്നതും കളസ്ഥലത്തും ക്ലാസ് മുറിയിലും എത്തുന്നതിലുമുള്ള സന്തോഷം.

അതോടൊപ്പം പാഠപുസ്തങ്ങളും യൂണിഫോമും ഇതിനകം കിട്ടിയതിലുള്ള സന്തോഷം. അങ്ങനെ നോക്കിയാൽ നിരവധി സന്തോഷങ്ങളിലേക്കാണ് ചുവട് വെക്കുകയാണ്. കുട്ടികൾക്കായി പലവിധ സംവിധാനങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയിട്ടുള്ളത്. ക്ലാസ് മുറികൾ ഹൈട്ടക്ക് ആയി.റോബോട്ടിക് കിറ്റുകൾ ലഭിക്കുന്ന നിലയുണ്ടായി. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് പൊതുവിദ്യാഭ്യാസ രം​ഗത്ത് നാംസ്വകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പുതിയകാലത്തെ നേരിടാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനാണ് 2016 ൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയത്. അത് പൊതു വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങൾ ഉണ്ടാക്കി. കുട്ടികളുടെ വിദ്യാഭ്യസം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമായി മാറി.പരീക്ഷാ നടത്തിപ്പ് അടക്കം പൊതു സമൂഹം ഏറ്റെടുത്തത് കോവിഡ് കാലത്ത് കണ്ടു.

നീതി അയോഗ് റിപ്പോർട്ടിൽ കേരളത്തിലെ വിദ്യാഭ്യസ നിലവാരം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.വ്യവസായ മന്ത്രി പി രാജീവ് അക്കാഡമിക് കലണ്ടര്‍ പ്രകാശിപ്പിച്ചു. മേയര്‍ എം അനില്‍കുമാര്‍ , പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു

Eng­lish Summary:
Chief Min­is­ter said that schools have become a place for knowl­edge and entertainment

You may also like this video:

Exit mobile version