സഹകരണ ബാങ്ക് ജീവനക്കാരൻ ബാങ്കിലെ സ്വർണാഭരണങ്ങൾ മറ്റൊരു ബാങ്കിലേക്ക് മറിച്ചുവെച്ചെന്ന ആരോപണത്തെ തുടർന്ന് പന്തളത്ത് നടത്തിയ ബിജെപി സമരം അക്രമാസക്തമായി. പന്തളം സഹകരണ ബാങ്കിലെ ഒരു ജീവനക്കാരന് എതിരെയാണ് ആരോപണം ഉയർന്നത്. ശനിയാഴ്ച രാത്രിയിൽ ബാങ്ക് തുറന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന രംഗം പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്. ഞായറാഴ്ചയും ബാങ്കിൻ്റ മുമ്പിൽ സമരം ഉണ്ടായിരുന്നെങ്കിലും സംഘർഷത്തിലേക്ക് വഴിമാറിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ ബാങ്ക് ജീവനക്കാരെയും ഡയറക്ടർ ബോർഡ് മെമ്പർമാരെയും ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപിക്കാർ ബാങ്കിലേക്ക് കസേരയും കല്ലുകളും വലിച്ചെറിഞ്ഞു.
തുടർന്ന് സ്ഥലത്തെത്തിയ പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സമരക്കാരെ തടഞ്ഞുനിർത്തി ജീവനക്കാരെ ഓഫീസിനുള്ളിലാക്കി ഓഫീസിലെ ഗേറ്റ് പൂട്ടി. ഇതിതിനിടയിൽ മറ്റൊരു ഡയറക്ടർ ബോർഡ് മെമ്പർ സുരേഷ് കുമാർ ഓഫീസിലേക്ക് എത്തിപ്പോൾ അവിടെയുണ്ടായിരുന്ന ബിജെപിക്കാർ തടയാൻ ശ്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഇരുകൂട്ടരെയും പോലീസ് ലാത്തിയടിച്ച് പിന്തിരിപ്പിച്ചെങ്കിലും ഇതിനിടയിൽ നിരവധിപേർക്ക് പരിക്കേറ്റു. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റാനുള്ള ശ്രമത്തിനിടെ വീണ്ടും സംഘർഷമുണ്ടായി. ബിജെപി പ്രവർത്തകരെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പോലീസ് ജീപ്പ് തടഞ്ഞതാണ് വീണ്ടും സംഘർഷാവസ്ഥക്ക് ഇടയാക്കിയത്.
ജീപ്പിൻ്റെ മുന്നിൽ കിടന്ന് സമരം നടത്തിയവരെ പോലീസ് ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്തു ജീപ്പിൽ കയറ്റി. അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധവും നടത്തി. പിന്നീട് ജാമ്യത്തിൽ വിട്ട പ്രവർത്തകർ പോലീസ് സ്റ്റേഷന്റെ പ്രധാന കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് വീണ്ടും ലാത്തിച്ചാർജ് നടത്തി. സംഘത്തെ തുടർന്ന് അടൂർ, കൊടുമൺ, ഇലവുംതിട്ട, പത്തനംതിട്ട എആർ ക്യാമ്പ് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തി. അടൂർ ഡിവൈഎസ്പി ആർ ബിനു ബിജെപി ജില്ലാ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിച്ചത്.
English Summary: Co-operative Bank strike: BJP strike at Pandalam turns violent, clashes, BJP members throw chairs, stones at bank
You may also like this video