Site iconSite icon Janayugom Online

തീരദേശ റെയില്‍പ്പാത നവീകരണം അന്തിമഘട്ടത്തില്‍

തീരദേശ റെയില്‍പ്പാത നവീകരണം അന്തിമഘട്ടത്തില്‍. പാലങ്ങളിലൂടെയും മറ്റും പാളം കടന്നുപോകുന്ന സ്ഥലങ്ങളിൽ ബലപ്പെടുത്തൽ നടപടികളും പൂർത്തിയായി. പാലങ്ങളിൽ സ്റ്റീൽ ഗർഡർ മാറ്റി കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചു. 

ചെറിയ വളവുകളും നിവർത്തിയിട്ടുണ്ട്. സിഗ്നലിങ് സംവിധാനത്തിന്റെ പോരായ്മകൾ പരിഹരിക്കലും നവീകരണവും നേരത്തെ പൂർത്തിയായിരുന്നു. പാതയിൽ വേഗ നിയന്ത്രണമുള്ള സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികളാണ് ഇനി ബാക്കിയുള്ളത്.ചതുപ്പുനിലം പോലെയുള്ള സ്ഥലങ്ങൾ, വലിയ വളവുകൾ, പാളത്തിൽ വിടവുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ട്രെയിനുകൾക്കു വേഗനിയന്ത്രണമുണ്ട്. 

പാളം നവീകരണത്തിലൂടെ ഈ വേഗപരിധി ഉയർത്താനായെങ്കിലും 110 കിലോമീറ്റർ വേഗം ഇപ്പോഴും സാധ്യമല്ല. ഇത്തരത്തിൽ വേഗപരിധി ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ കൂടി പരിഹാര നടപടികൾ സ്വീകരിക്കാനുള്ള ശ്രമത്തിലാണു റെയിൽവേ. 

ഇതു കൂടി പൂർത്തിയായാൽ പാതയിൽ എല്ലായിടത്തും 110 കിലോമീറ്റർ വേഗം ലഭ്യമാകും. നേരത്തെ മണിക്കൂറിൽ 90 കിലോമീറ്ററായിരുന്നു അനുവദനീയമായ കൂടിയ വേഗം. എറണാകുളം മുതൽ കൊല്ലം വരെയുള്ള 141.18 കിലോമീറ്റർ ദൂരത്ത് 2026–27ൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാക്കാനാണു റെയിൽവേ ഉദ്ദേശിക്കുന്നത്. മാർച്ചോടെ 110 കിലോമീറ്റർ വേഗം സാധ്യമാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുകയായിരുന്നു. ലവൽ ക്രോസുകൾ തുടർച്ചയായി അടച്ചിട്ട് ഉൾപ്പെടെയാണു പണികൾ തീർത്തത്.

Exit mobile version