Site icon Janayugom Online

വര്‍ഗ്ഗീയ തീവ്രത; ലീഗ്- ബിജെപി വാക്പോര് തുടരുന്നു: കെ സുരേന്ദ്രൻ ലീഗിനെ മതേതരത്വം പഠിപ്പിക്കേണ്ടെന്ന് പി എം എ സലാം

Salam

പരസ്പരം വര്‍ഗ്ഗീയത ആരോപിച്ചുകൊണ്ടുള്ള ബിജെപി- മുസ്ലിം ലീഗ് വാക് പോര് തുടരുന്നു. സുരേന്ദ്രനിൽ നിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്ലിം ലീഗിനില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് ഫേസ്ബുക്ക് കുറിപ്പ്. 

ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ മുസ്ലിം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്നവരുമാണ്. അതൊന്നും ബിജെപിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത തങ്ങൾക്കില്ല. ലീഗ് വർഗീയ പാർട്ടിയാണോ അല്ലയോ എന്ന ചർച്ച ഒരിക്കൽ കൂടി അരങ്ങിലെത്തുമ്പോൾ കേരളത്തിന്റെ കഴിഞ്ഞകാല രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തെ ഇഴകീറി പരിശോധിക്കുന്ന ആർക്കും മുസ്ലിം ലീഗ് ഏതെങ്കിലും ഘട്ടത്തിൽ വർഗീയ നിലപാടുകൾ സ്വീകരിച്ചതായി കാണാൻ സാധിക്കില്ല എന്നത് പരമമായ യാഥാർത്ഥ്യമാണ്. ലീഗിന്റെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകൾക്ക് സിപിഐഎം അടക്കം ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ പുതിയ സാഹചര്യത്തിൽ ഇത് തീരേ ദഹിക്കാത്ത ഒരു പാർട്ടിയായി കേരളത്തിൽ അവശേഷിക്കുന്നത് ബിജെപി മാത്രമാണ്. 

‘പാകിസ്ഥാനിലേക്കല്ല, നമുക്ക് ഇന്ത്യയെന്ന ബഹുസ്വരതയിൽ അലിഞ്ഞ് ചേരാമെന്ന്’ ആഹ്വാനം ചെയ്ത ഖാഇദെ മില്ലത്തിന്റെ പിറകിൽ അണി നിരന്ന് അന്ന് മുതൽ ഇന്ന് വരെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കാനും സന്നദ്ധമായ സംഘമാണ് മുസ്ലിം ലീഗ് എന്ന് ബിജെപി നേതാക്കൾക്ക് അറിയാഞ്ഞിട്ടല്ല. മുസ്ലിം ലീഗിനെതിരെ വർഗീയത ആരോപിക്കുന്ന ബിജെപി പ്രസിഡന്റിനോട് ഒന്നേ പറയാനുളളൂ.. നിങ്ങളിൽ നിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്ലിം ലീഗിനില്ല. 

പിന്നെ യു സി രാമന്റെ മെമ്പർഷിപ്പിന്റെ കാര്യം, ഒരു യു സി രാമൻ മാത്രമല്ല ആയിരം രാമൻമാർക്ക് ഞങ്ങൾ ഇത്തവണയും അംഗത്വം നൽകിയിട്ടുണ്ട്, ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ മുസ്ലിം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്നവരുമാണ്. അതൊന്നും ബിജെപിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഞങ്ങൾക്കില്ലെന്നും പി എം എ സലാം വ്യക്തമാക്കുന്നു.
രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയത ഉളള പാർട്ടിയാണ് മുസ്ലിം ലീഗെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം. മുസ്ലിങ്ങൾക്ക് മാത്രം അംഗത്വം നൽകുന്ന പാർട്ടിയാണ് അത്. യു സി രാമന് പോലും ലീഗിൽ അംഗത്വമില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതാണ് ലീഗിനെ പ്രകോപിപ്പിച്ചത്.

Eng­lish Sum­ma­ry: Com­mu­nal inten­si­ty: League-BJP war continues

You may also like this video

Exit mobile version