Site icon Janayugom Online

ഉരുൾപൊട്ടൽ മേഖലയിൽ സമഗ്ര പഠനം നടത്തും: മന്ത്രി കെ രാജൻ

ഉരുൾപൊട്ടൽ മേഖലയിൽ ജിയോളജി, സോയിൽ കൺസർവേഷൻ, ഭൂജലം എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി സമഗ്ര പഠനം നടത്തുമെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. പഠനത്തിന്റേ അടിസ്ഥാനത്തിലുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുനലൂർ താലൂക്കിൽ ഉരുൾപൊട്ടലുണ്ടായ ഇടപ്പാളയം ആറുമുറിക്കട, ആശ്രയ കോളനി എന്നിവിടങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് മന്ത്രി പ്രതികരിച്ചത്.മൂന്നാം തവണയാണ് കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഈ സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പഠനം നടത്തും.

ഉരുൾപൊട്ടൽ സാധ്യത, പ്രദേശത്തിന്റെ പ്രത്യേകത എന്നിവയെ കുറിച്ച് സമഗ്രമായി പഠിക്കും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകളെ ഉൾപ്പെടുത്തും. സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നുമുള്ള തുകയ്ക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൂടി തുക ഉൾപ്പെടുത്തി പ്രകൃതി ദുരന്ത മേഖലകളിൽ കൂടുതൽ ധനസഹായം ലഭ്യമാക്കുന്നതിന് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ദേശീയപാത വിഭാഗം, ഫോറസ്റ്റ്, റയിൽവെ എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന നടത്തി ഓടകളുടെ തടസ്സം മാറ്റുന്നത് നടപടി സ്വീകരിക്കാന്‍ എംഎൽഎ പി.എസ്. സുപാൽ നിർദ്ദേശിച്ചു.

റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിഹാരം കാണാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് എൻ കെ. പ്രേമചന്ദൻ എംപിയും അറിയിച്ചു. എല്ലാവകുപ്പുകളെയും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ പുനലൂർ ആർഡിഒയെ ചുമതല പെടുത്തി. എൻ.കെ പ്രേമചന്ദ്രൻ എംപി, പി.എസ് സുപാൽ എംഎൽഎ, ജില്ലാ കലക്ടർ അഫ്‌സാന പർവീൺ, കൊല്ലം എഡിഎം സജീത ബീഗം, ആർഡിഒ ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, തെന്മല ഡിഎഫ്ഒ എസ്.സൺ, തഹിസിൽദാർ കെ.എസ്. നസീയ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി സൂപ്രണ്ട് എ. സന്തോഷ് കുമാർ, ജില്ലാപഞ്ചായത്തംഗം കെ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ലേഖ ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ മാമ്പഴത്തറ സലിം, ബിജു ഏബ്രഹാം, സാനു ധർമ്മരാജ്, ബിനിത ബിനു, ജെസീന്ത റോയ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിലും അവലോകന യോഗത്തിലും പങ്കെടുത്തു.

Eng­lish Sum­ma­ry: Com­pre­hen­sive study on land­slides: Min­is­ter K Rajan

You may like this video also

Exit mobile version