Site iconSite icon Janayugom Online

വയനാട്ടില്‍ കോണ്‍ഗ്രസ് ‑ബിജെപി സഖ്യം; പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ചാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ്

വയനാട് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് — ബിജെപി സഖ്യം. സ്റ്റാന്‍ഡിംങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും, യുഡിഎഫും പരസ്പരം വോട്ട് ചെയ്തു.എല്‍ഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. വികസനകാര്യം, ആരോഗ്യ‑വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റികളില്‍ യുഡിഎഫ് പിന്തുണയോടെ 12 വോട്ടുകള്‍ നേടി ബിജെപി പ്രതിനിധികള്‍ വിജയിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് എം ടി കരുണാകരന്‍ ബിജെപിയുമായി സഖ്യമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടിനിര്‍ദേശം അനുസരിച്ചാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സഖ്യതീരുമാനം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് നടക്കാനിരിക്കുന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് മുസ്‌ലിം ലീഗ് പ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്നാണ് സൂചന.

അതേസമയം കെപിസിസി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ് നേതൃത്വം നല്‍കുന്ന ഗ്രൂപ്പാണ് സഖ്യത്തിന് കളമൊരുക്കിയതെന്ന ആരോപണം ശക്തമായിരുന്നു. ഏഴ് കോണ്‍ഗ്രസ് മെമ്പര്‍മാരും ഒരു ലീഗ് മെമ്പറും നാല് ബിജെപി മെമ്പര്‍മാരും വോട്ട് ചെയ്തതിനാല്‍ കോണ്‍ഗ്രസ് — ബിജെപി — മുസ്‌ലിം ലീഗ് സഖ്യത്തിന് ലഭിച്ചത് 12 വോട്ട്. എല്‍ഡിഎഫിന് എല്‍ഡിഎഫിന്റെ ഒമ്പത് വോട്ടും ലഭിച്ചു. ഇതിന്റെ ഭാഗമായി 2 സ്റ്റാന്‍ഡിങ് കമ്മിറ്റി കോണ്‍ഗ്രസിനും ഒരു സ്റ്റാന്റിങ് കമ്മിറ്റി ബിജെപിക്കും ലഭിച്ചു. 

Exit mobile version