Site icon Janayugom Online

തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ നേതാവ്‌ അടിയേറ്റ്‌ മരിച്ചു

പീഡനക്കേസിലടക്കം പ്രതിയായിരുന്ന തിരുവനന്തപുരത്തെ പ്രാദേശിക കോൺഗ്രസ്‌ നേതാവ്‌ ബന്ധുവായ സ്ത്രീയുടെയും സംഘത്തിന്റെയും ആക്രണത്തില്‍ മരിച്ചു. കർഷക കോൺഗ്രസ്‌ മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന തൂങ്ങാംപാറ മാവുവിള സീയോൺ മന്ദിരത്തിൽ സാം ജെ വൽസലനാണ്‌ മരിച്ചത്‌. കുടുംബതർക്കത്തെ തുടർന്ന് ഇന്നലെയാണ് സാമിന്‌ അടിയേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു.

ബന്ധുവായ സ്ത്രീയാണ് ആദ്യം വടികൊണ്ട് സാമിന്റെ തലയ്ക്കടിച്ചതെന്നും പിന്നീട് മറ്റൊരാള്‍ തലയ്ക്ക് വെട്ടിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഒന്നിലേറെ തവണ തലയ്ക്ക് വെട്ടേറ്റിട്ടുണ്ട്. അഞ്ചംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി. സാമും ബന്ധുക്കളും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി സാമിനെ വിളിച്ചുവരുത്തിയാണ്  ആക്രമിച്ചത്.

സാമിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ കസ്‌റ്റഡിയിലുണ്ട്‌. 2016ൽ തിരുവനന്തപുരത്ത്‌ രാത്രി ട്രെയിൻ ഇറങ്ങിയ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്‌ സാം.

Eng­lish Summary;Congress leader beat­en to death in Thiruvananthapuram

You may also like this video

Exit mobile version