Site iconSite icon Janayugom Online

പരീക്ഷയില്‍ കോപ്പിയടിച്ചതിനെച്ചൊല്ലി തര്‍ക്കം; വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

ബിഹാറിലെ റോഹ്താസ് ജില്ലയില്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്നാരോപിച്ച വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ബുധനാഴ്ച വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് പിന്നീട് വെടിവെയ്പ്പില്‍ കലാശിച്ചത്. ഒരു വിദ്യാര്‍ത്ഥിയുടെ കാലിനും മറ്റൊരാള്‍ക്ക് പുറകിലും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൃതദേഹം കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായി ലോക്കല്‍ പൊലീസ് അറിയിച്ചു. സ്ഥിതി ഇപ്പോഴും സംഘര്‍ഷഭരിതമാണ്. വലിയൊരു പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വെടിയേറ്റുമരിച്ച വിദ്യാര്‍ഥിയുടെ കുടുംബം ദേശീയപാത തടഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. നീതി ലഭിക്കുന്നതുവരെ പ്രാദേശിക ഹൈവേ ഉപരോധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും പ്രതിഷേധം ആരംഭിച്ചത്. ഇത് പിന്നീട് പൊലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു.

Exit mobile version