Site icon Janayugom Online

കോവിഡ് കേസുകള്‍ ഉയര്‍ന്നു ; സജീവ കേസുകളുടെ എണ്ണം 3,468 ആയി

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും ഉയര്‍ച്ച. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലും കോവിഡ് രോഗികള്‍ കൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 188 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,468 ആയി ഉയര്‍ന്നു. രാജ്യത്ത് 4.46 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. മരിച്ചവരുടെ എണ്ണം 5,30,696 ആയും ഉയര്‍ന്നിട്ടുണ്ട്. കോവിഡ് ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അടുത്ത 40 ദിവസം നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ജനുവരി പകുതിയോടെ കേസുകള്‍ കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ ഏഷ്യയില്‍ പുതിയ കോവിഡ് തരംഗം ആരംഭിച്ചാല്‍ 30–35 ദിവസങ്ങള്‍ക്കുള്ളില്‍ അത് ഇന്ത്യയെയും ബാധിക്കുമെന്നാണ് നേരത്തെയുള്ള ട്രെന്‍ഡുകള്‍.

അതേസമയം ഹൈബ്രിഡ് പ്രതിരോധശേഷി നിലനില്‍ക്കുന്നതിനാല്‍ കോവിഡ് നാലാം തരംഗം ഉണ്ടാകില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വ്യാപനം തുടര്‍ന്നാല്‍ അടുത്തയാഴ്ചയോടെ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവരും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ ‘എയർ സുവിധ’ ഫോമുകൾ പൂരിപ്പിക്കുന്നത് നിർബന്ധമാക്കിയേക്കും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളങ്ങളില്‍ 6000 പേരിലാണ് പരിശോധന നടത്തിയത്.

അടുത്ത ആഴ്ച മുതല്‍ ചൈന അടക്കം കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരിലും നിരീക്ഷണം ശക്തമാക്കിയേക്കും. നിലവില്‍ വിമാനത്താവളങ്ങളില്‍ വിദേശ യാത്രക്കാരില്‍ രണ്ട് ശതമാനത്തിന് മാത്രമാണ് കോവിഡ് പരിശോധന നടത്തുന്നത്. നടപടികള്‍ വിലയിരുത്തുന്നതിനു വേണ്ടി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിക്കും. മെഡിക്കല്‍ ഓക്സിജന്‍, വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരത്തെ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Covid cas­es have increased
You may also like this video

Exit mobile version