രാജ്യത്ത് കോവിഡ് കേസുകൾ നാലായിരത്തിലേക്ക് കടക്കുന്നു. 3,961 ആക്ടീവ് കേസുകളാണ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നാല് കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേരളമാണ് സജീവ കേസുകളില്‍ മുന്നില്‍. 1,435 കേസുകളാണ് സ്ഥിരീകരിച്ചത്. ഡൽഹി 483, മഹാരാഷ്ട്ര 506, ഗുജറാത്ത് 338 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ കണക്കുകൾ. ഡല്‍ഹിയില്‍ നിലവില്‍ രണ്ട് കോവിഡ് മരണങ്ങള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. തമിഴ്നാട്ടിലും സമാനമായി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ രാജസ്ഥാൻ, പുതുച്ചേരി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് സജീവ കേസുകളുടെ എണ്ണം കുറവാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആരോഗ്യ മേഖലയില്‍ മുന്നിലുള്ള സംസ്ഥാനമായ കേരളത്തിലെ കണക്കുകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴും ഇതിലേറെ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലെ കണക്കുകളിലെ കുറവ് ഇതര സംസ്ഥാനങ്ങളിലെ പരിശോധനകളുടെ അഭാവം മൂലമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.മുന്‍ കരുതലായി മാസ്‌കും അനാവശ്യ കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന മുന്നറിപ്പ് വൈകാതെ കേന്ദ്രം പുറപ്പെടുവിച്ചേക്കും. ആശുപത്രികളിള്‍ എല്ലാ സജീകരണങ്ങളും ഒരുക്കികഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ വകുപ്പും ആയുഷ് മന്ത്രാലയവും എല്ലാ സംസ്ഥാനങ്ങളിലുമുള്ള സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും പറഞ്ഞു. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

