Site icon Janayugom Online

കോവിഡ്: കേന്ദ്രത്തിന്റെ അനാസ്ഥ; മരണനിരക്ക് കൂട്ടി

covid

കോവിഡ് രണ്ടാം തരംഗത്തില്‍ മരണ നിരക്ക് ഉയര്‍ത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവമാണെന്ന് പാർലമെന്ററി സമിതി. രണ്ടാം തരംഗമുണ്ടായപ്പോൾ സർക്കാർ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഒട്ടേറെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് രാജ്യസഭയിൽ വച്ച ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ 137-ാം റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ആരോഗ്യ പ്രവർത്തകരുടെ കുറവും വലിയ സമ്മർദ്ദമുണ്ടാക്കി. രോഗവ്യാപനത്തിന്റെ രൂക്ഷത മനസ്സിലാക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി. ആദ്യ തരംഗം അടങ്ങിയതിനു ശേഷം ജാഗ്രതാ പൂർണമായ സമീപനം തുടർന്നിരുന്നെങ്കിൽ രണ്ടാം തരംഗത്തിന്റെ രൂക്ഷതയും മരണ നിരക്കും കുറയ്ക്കാമായിരുന്നു.
കേസുകൾ കുത്തനെ ഉയർന്നതോടെ ആശുപത്രികളിൽ കിടക്കകളും ഓക്സിജനും കിട്ടാതായി. മരണം കൂടി. മരുന്നുകൾക്ക് ക്ഷാമമുണ്ടായി. ഇതോടൊപ്പം കരിഞ്ചന്തയും പൂഴ്‌ത്തിവയ്പും വ്യാപകമായി. കാര്യങ്ങള്‍ മുൻകൂട്ടിക്കണ്ട് നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇത്രയും വഷളാകില്ലായിരുന്നുവെന്നും നിരവധി ജീവനുകൾ രക്ഷിക്കാനാവുമായിരുന്നുവെന്നും എസ്‍പി അംഗം രാം ഗോപാൽ യാദവ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പറയുന്നു.
ഓക്സിജൻ ക്ഷാമം മൂലം മരണങ്ങളുണ്ടായതിനെ കമ്മിറ്റി രൂക്ഷമായി വിമർശിച്ചു. ഓക്സിജൻ ക്ഷാമത്തിൽ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയാണ്. ഓക്സിജന്‍ കിട്ടാതെ എത്ര പേരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പഠിക്കണം. മരിച്ചവരുടെ കണക്കെടുക്കണമെന്നും കൃത്യമായ ധനസഹായം നൽകണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. 

Eng­lish Sum­ma­ry: Covid: Cen­tre’s apa­thy; The death rate increased

You may like this video also

Exit mobile version