Site icon Janayugom Online

കോവിഡ് ഇന്ത്യക്കാരുടെ ‘ഉറക്കം കെടുത്തി’

കോവിഡ് മഹാമാരിക്ക് ശേഷം തങ്ങളുടെ ഉറക്കത്തിന്റെ രീതി മാറിയെന്ന് 52 ​​ശതമാനം ഇന്ത്യക്കാരും പറയുന്നതായി ദേശീയ സർവേ. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിളിന്റെ സർവേയിലാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യയിലെ 322 ജില്ലകളിൽ നിന്നായി 32,000 ത്തിലധികം പ്രതികരണങ്ങളാണ് സർവേയ്ക്ക് ലഭിച്ചത്. രാജ്യത്തെ രണ്ടില്‍ ഒരാൾ ആറ് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നു. അതേസമയം നാലിൽ ഒരാളുടെ ഉറക്കം നാല് മണിക്കൂറിൽ താഴെ മാത്രമാണ്. 

‘രാത്രിയിൽ പൊതുവെ എത്ര മണിക്കൂർ തടസമില്ലാത്ത ഉറക്കം ലഭിക്കും എന്ന ചോദ്യത്തിന് ലഭിച്ച 20,549 മറുപടികളില്‍ ആറ് ശതമാനം മാത്രമാണ് 8–10 മണിക്കൂർ എന്ന് ഉത്തരം നല്കിയത്. 38 ശതമാനം പേർ ആറ് മുതല്‍ എട്ടു മണിക്കൂർ വരെ ഉറങ്ങുന്നു. 27 ശതമാനം പേർ 4–6 മണിക്കൂർ ഉറങ്ങുമ്പോള്‍ 23 പേരുടെ ഉറക്കം നാല് മണിക്കൂർ വരെ മാത്രമാണ്. ആറ് ശതമാനം പേർക്ക് ഉറക്കത്തിന്റെ ദൈർഘ്യത്തെക്കുറിച്ച് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
കോവിഡ് ബാധിച്ച ശേഷം ഉറക്കരീതിയിൽ എന്തെങ്കിലും മാറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 6,001 പ്രതികരണങ്ങള്‍ ലഭിച്ചു. ശരിയായ ഉറക്കം കിട്ടുന്നില്ലെന്ന് ഏഴ് ശതമാനം പേര്‍ പറഞ്ഞപ്പോള്‍ ഉറക്കം ഇടയ്ക്ക് തടസപ്പെടുന്നുവെന്ന് എട്ടു ശതമാനം പറഞ്ഞു. ഉറക്കം വരാന്‍ താമസം നേരിടുന്നതായി മറ്റൊരു ഏഴ് ശതമാനം പേർ പറഞ്ഞു.

കോവിഡ് ബാധിച്ചിട്ടില്ലാത്തവരും മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികരിച്ചവരിൽ 15 ശതമാനം പേർ ഉറക്കത്തിന്റെ ദൈർഘ്യം കുറഞ്ഞുവെന്നും എട്ടു ശതമാനം ഉറക്കം ഇടയ്ക്ക് തടസപ്പെടുന്നുവെന്നും പറഞ്ഞു. ഉറക്കം വരാന്‍ താമസമുണ്ടാകുന്നുവെന്ന് മൂന്ന് ശതമാനവും കോവിഡ് ഒഴികെയുള്ള കാരണങ്ങളാൽ ഉറക്കം ക്രമരഹിതമായി മാറിയെന്ന് 10 ശതമാനവും പറഞ്ഞു. കോവിഡ് ബാധിച്ചവര്‍ തടസമില്ലാതെ ഉറങ്ങുന്നുണ്ടോ, എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയാന്‍ നടത്തിയ സര്‍വേയില്‍ പ്രതികരിച്ചവരിൽ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമായിരുന്നു. 

Eng­lish Summary:Covid has ‘knocked out the sleep’ of Indians
You may also like this video

Exit mobile version