Site icon Janayugom Online

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ കോവിഡ് പരിശോധന വ്യാപകമാക്കും: മുഖ്യമന്ത്രി

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു ജില്ലകളിൽ വ്യാപകമായ ടെസ്റ്റിംഗ് നടത്തും. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

നിലവിൽ സംസ്‌ഥാനത്തിന്റെ പക്കൽ പതിനാറ് ലക്ഷം സിറിഞ്ചുകൾ ലഭ്യമാണ്. കൂടുതൽ സിറിഞ്ചുകൾ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും. പത്ത് ലക്ഷം വാക്‌സിൻ ഡോസുകൾ കെ.എം എസ്. സി. എൽ നേരിട്ട് വാക്‌സിൻ ഉത്പ്പാദകരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്‌ഥാപനങ്ങളും വഴി ഇത് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകൾ അഞ്ച് ശതമാനത്തിൽ കൂടുതലാണ്. ഈ ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഓരോ തദ്ദേശ സ്‌ഥാപന അതിർത്തിയിലും എത്ര വാക്‌സിനേഷനുകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനും മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.

You may also like this video:

Exit mobile version